'രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കിയ ഗവര്‍ണര്‍ക്ക് വേണ്ടി  ഉദ്യോഗസ്ഥനെ ബലികൊടുത്തു'; വിമര്‍ശനവുമായി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 09:04 PM  |  

Last Updated: 18th February 2022 07:05 AM  |   A+A-   |  

k sudhakaran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റിയ ഗവര്‍ണറുടെ ഇടപാടുകള്‍ക്ക് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലികൊടുത്തുകൊണ്ട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയതു മതേതര കേരളത്തോടു കാട്ടിയ കൊടുംവഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോദി
യുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്എസ് നേതാവിനെ ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടതാണ്. ഒരുദ്യോഗസ്ഥന്‍ ഒരിക്കലും ഗവര്‍ണര്‍ക്ക് ഇങ്ങനെ കത്തെഴുതില്ല. മുഖ്യമന്ത്രിക്കുവേണ്ടി എഴുതിയ കത്താണിത്. ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തുകൊണ്ട് മുഖ്യമന്ത്രി സ്വന്തം മുഖത്താണ് കാര്‍ക്കിച്ചു തുപ്പിയത്. ഗവര്‍ണറുടെ മുഖം രക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുഖം തീര്‍ത്തും വികൃതമായി.

സിപിഎം ബിജെപി അന്തര്‍നാടകം പരസ്യമായി എന്നതാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിലൂടെ വ്യക്തമായത്. എല്ലാതരത്തിലുമുള്ള ഒത്തു തീര്‍പ്പുകളാണ്  സിപിഎമ്മും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.സര്‍വകാലാശാല വിസി നിയമനം, ലോകായുക്ത ഓര്‍ഡിനന്‍സ് തുടങ്ങി എല്ലാ വിഷയത്തിലും സിപിഎം ബിജെപി ധാരണയാണ് കാണുന്നത്.

ഭരണഘടനാ പദവികള്‍ വച്ചാണ് കേരളാഗവര്‍ണര്‍ വിലപേശല്‍ നടത്തുന്നത്. ഗവര്‍ണറുടെ സ്ഥാനം എത്രമാത്രം അധഃപതിപ്പിക്കാമെന്ന് ഈ ഗവര്‍ണറെ കണ്ടുപഠിക്കണം. ആര്‍എസ്എസ് നിലപാടുകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനാണ് ഗവര്‍ണറുടെ സ്റ്റാഫില്‍ ആര്‍എസ് എസുകാരെ കുത്തിനിറക്കുന്നതും അതിന് മുഖ്യമന്ത്രി ഓശാന പാടുന്നത്. മതേതതര കേരളത്തില്‍ അപകടകരമായ കളിയാണിതെന്നും  സുധാകരന്‍ പറഞ്ഞു.