ഈ ക്ലാസിലിരിക്കാൻ കുട്ടികൾ പറക്കണം! കോണിപ്പടിയില്ലാതെ സ്കൂളിന് രണ്ടാം നില; വിചിത്രനിർമിതിയിൽ അമ്പരന്ന് നാട്ടുകാർ

ക്ലാസ് മുറികളില്ലാത്തതിനാൽ നാട്ടുകാർ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ചാണ് നാല് ലക്ഷം രൂപ പഞ്ചായത്തിന് കൈമാറിയത്
മാളിയേക്കൽ ജിയുപി സ്‌ക്കൂൾ
മാളിയേക്കൽ ജിയുപി സ്‌ക്കൂൾ

മലപ്പുറം; ഇതൊരു പ്രത്യേകതരം സ്കൂളാണ്. രണ്ട് നിലയുണ്ടെങ്കിലും മുകൾ നിലയിലെ ക്ലാസിൽ ഇരിക്കാൻ കുട്ടികളും അധ്യാപകരും പറന്നു വരേണ്ട അവസ്ഥ. കോണിപ്പടിയില്ലാതെ രണ്ടുനില സ്കൂൾ പണിതതോടെ ദുരിത്തിലായത് ഒരു നാടു മുഴുവനുമാണ്. നിലമ്പൂർ ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ജിയുപി സ്‌ക്കൂളാണ് വിചിത്രമായി നിർമിച്ചുവച്ചത്. 

കെട്ടിടം പണിതത് നാട്ടുകാരുടെ പണംകൊണ്ട്

സ്കൂളിൽ സൗകര്യം കുറവായതിനാലാണ് നാട്ടുകാരുടെ പിന്തുണയോടെ സ്കൂൾ നിർമിക്കാൻ പണം സ്വരൂപിച്ചത്. എന്നാൽ പണിത് വന്നപ്പോൾ ക്ലാസൊന്നും കാണാൻ പോലും പറ്റാത്ത അവസ്ഥയായി. പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിലായാണ് കോണിപ്പടിയില്ലാതെ കെട്ടിടം പണിതത്.  സ്‌കൂളിൽ ക്ലാസ് മുറികളില്ലാത്തതിനാൽ നാട്ടുകാർ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ചാണ് നാല് ലക്ഷം രൂപ പഞ്ചായത്തിന് കൈമാറിയത്. അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അടക്കം ഒമ്പത് ലക്ഷം രൂപ മുടക്കി രണ്ട് ക്ലാസ്സുമുറികർ പണി കഴിപ്പിച്ച് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. 

കോണിപ്പടിയില്ലാത്ത പ്ലാൻ

എസ്റ്റിമേറ്റിൽ കോണിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്. അതേസമയം എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയ പഞ്ചായത്ത് എഞ്ചിനീയർ എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നതെന്ന ബോധമില്ലാതെ പോയോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇപ്പോൾ കോണിപ്പടി കെട്ടി ക്ലാസുകളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിനായി ഒരുലക്ഷം രൂപ വകയിരുത്തി. സ്‌കൂളിന്റെ സംരക്ഷണഭിത്തിയോടുചേർന്ന് ശൗചാലയത്തിന്റെ മുകളിലേക്കു ചവിട്ടുപടിയുണ്ടാക്കാനാണ് തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com