പത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ലാര്‍ജ് ക്ലസ്റ്റര്‍; അഞ്ചു ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍ സ്ഥാപനം അടയ്ക്കണം; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങരുതെന്ന് മന്ത്രി

ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്
മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം
മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം. പനിയും ജലദോഷവും പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം. അവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

രോഗലക്ഷണങ്ങല്‍ ഉള്ളവര്‍ ഓഫീസുകളിലോ കോളജുകളിലോ സ്‌കൂളിലോ പോകരുത്. ഗുരുതര രോഗങ്ങളുള്ളവര്‍ പനി പോലുള്ള രോഗലക്ഷണം കണ്ടാല്‍ പരിശോധന നടത്തി കോവിഡ് ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഹോം ഐസലോഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 

അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്നാണ് പുതിയമാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നത്. പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ടെസ്റ്റ് ചെയ്ത് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമോ ആശുപത്രികളില്‍ ജോലിക്കെത്താവൂ എന്ന് മന്ത്രി നിര്‍ദേശിച്ചു. 

മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്

ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. നല്ല ഭക്ഷണം കഴിക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. എട്ടു മണിക്കൂര്‍ ഉറങ്ങണം. ഇതോടൊപ്പം പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് സാചുറേഷന്‍ പരിശോധിക്കണം. ആറുമിനുട്ട് നടന്നതിനുശേഷം വീണ്ടും പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് അളക്കുകയും 3 പോയിന്റിന് താഴെയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സ തേടേണ്ടതാണ്.

പള്‍സ് ഓക്‌സിമീറ്റര്‍ ഇല്ലാത്തവര്‍ 25 സെക്കന്‍ഡ് ശ്വാസം ഹോള്‍ഡ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം. സംസ്ഥാനത്ത് ഇപ്പോള്‍ ആകെയുള്ള 1,99,041 കേസുകളില്‍ മൂന്നു ശതമാനം കേസുകള്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായിട്ടുള്ളത്. 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു വേണ്ടി വന്നത്. മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ രണ്ടു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം രൂപീകരിക്കേണ്ടതാണ്. തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച പരിശീലനം നല്‍കേണ്ടതാണ്. ഇതിനുള്ള പിന്തുണ  ആരോഗ്യവകുപ്പ് നല്‍കുന്നതാണ്. 

പത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ പ്രദേശം, അല്ലെങ്കില്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്ററാകും. ഇത്തരത്തിൽ അഞ്ചു ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍, ആ സ്ഥാപനം അഞ്ചു ദിവസം അടച്ചിടണം. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും വെന്റിലേറ്റര്‍ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം. സ്തംഭനാവസ്ഥയിലേക്ക് പോകാതിരിക്കാനായി, അടച്ചുപൂട്ടല്‍ അവസാന മാര്‍ഗമായി മാത്രം കരുതണമെന്ന് മന്ത്രി നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com