കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെതിരെ പുതിയ കുറ്റം. ദിലീപീനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസിൽ പുതിയ വഴിത്തിരിവ്.
നേരത്തെ ചുമത്തിയ വകുപ്പുകൾക്ക് മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രൻ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇക്കാര്യം ഹൈക്കോടതിയേയും അറിയിക്കും. കേസിൽ 302 ഐപിസി (കൊലപാതകശ്രമം) പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 12-ബി(1) ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു. അതിനാൽ 120-ബി (1)ഐപിസിയോടൊപ്പം 302 ഐപിസി (120 ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ബൈജു പൗലോസിന്റെയും മൊഴി എടുത്തതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
കേസിലെ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ മുൻകൂർജാമ്യ ഹർജി നൽകിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ