കൊച്ചി: ഓടയിൽ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊച്ചി നഗരവുമായി ബന്ധപ്പെട്ട കേസുകൾക്കായി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അമക്കസ് ക്യൂറിയാണ് രാവിലെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിഷയം പരിഗണിച്ചത്.
നഗരസഭയ്ക്കാണ് ഫുട്പാത്തുകളുടേയും കാനകളുടേയും ഉത്തരവാദിത്വം. കാനകളും നടപ്പാതകളും പരിപാലിക്കുന്നതിൽ കൊച്ചി കേർപറേഷന് വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. കൊച്ചി ഒരു മെട്രോ നഗരമാണെന്ന് മറക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമോയെന്ന് ഉറപ്പുണ്ടോ. ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു. ഓവു ചാലുകൾ തുറന്നിടാൻ ആവില്ല. ഓടകൾ മൂടുന്നതിന് കലക്ടർമാർ മേൽനോട്ടം വഹിക്കണം. ഇനി ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ കോർപറേഷൻ സെക്രട്ടറിയെ കോടതി നേരിട്ടു വിളിച്ചു വരുത്തി. വിഷയത്തിൽ നേരിട്ടെത്തിയ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഓടകളിൽ സ്ലാബിടുമെന്ന് സെക്രട്ടറി അറിയിച്ചു.
സെക്രട്ടറി നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നു പോയ മൂന്ന് വയസുകാരനാണ് ഓടയില്‍ വീണു പരിക്കേറ്റത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ ഓടയില്‍ വെച്ചാണ് സംഭവം. കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. പൊടുന്നനെ ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ