തിരുവനന്തപുരം: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായ പിഴവില്‍ വിശദീകരണവുമായി അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദി 125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യം ആക്കുമെന്നായിരുന്നു അനില്‍ ആന്റണി പറഞ്ഞത്.
എന്നാല്‍ 25 വര്‍ഷം കൊണ്ട് മോദി ഇന്ത്യയെ മുന്‍നിര രാജ്യമാക്കി മാറ്റുമെന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്റെ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും അനില്‍ ആന്റണി പറഞ്ഞു. നാക്കുപിഴ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളായി നിറഞ്ഞത് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്രോളുകളില്‍ വിഷമം തോന്നേണ്ട കാര്യമില്ല. ഇത്തരം ട്രോളുകളും പ്രതികരണങ്ങളും കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. അവര്‍ അസ്വസ്ഥരായതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങള്‍. ഇവരുടെ നിഷേധാത്മക സമീപനം തിരസ്‌കരിച്ച് മോദിജിയുടെ വീക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു എന്നതാണ് അവരെ അസ്വസ്ഥമാക്കുന്നത്. കോണ്‍ഗ്രസ് അണികളില്‍ നിന്നും ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും അനില്‍ ആന്റണി പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനുശേഷം ആദ്യമായാണ് തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത്. തിരുവനന്തപുരത്തെത്തിയ അനില്‍ ആന്റണിക്ക് ബിജെപി ഓഫീസില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് അനില്‍ ആന്റണി പറഞ്ഞു. അച്ഛന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചയാളാണ്. അച്ഛനെ ഇനി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ