ഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ ആദരം; ലോക പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതയെന്ന് മുഖ്യമന്ത്രി

ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ ഷംസീര്‍ അനുസ്മരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻചാണ്ടി/ ഫയൽ
മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻചാണ്ടി/ ഫയൽ

തിരുവനന്തപുരം:  അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരള നിയമസഭയുടെ ആദരം. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൗതികമായ സാന്നിധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും.

ഒരേ മണ്ഡലത്തില്‍ നിന്നും ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക, അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുക, നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ട 12 തവണയില്‍ ഒരു തവണ പോലും പരാജയം എന്തെന്ന് അറിയാന്‍ ഇടവരാതിരിക്കുക, 53 വര്‍ഷക്കാലം നിയമസഭ സാമാജികനായി തുടരുക  ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. 

ആ അത്യപൂര്‍വം നിയമസഭ സാമാജികരുടെ ഇടയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്. 1970 ല്‍ താനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍ താന്‍ മിക്കവാറും വര്‍ഷങ്ങളില്‍ സഭയ്ക്ക് പുറത്തെ പൊതു രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്ത അന്നു മുതല്‍ നിയമസഭാംഗമായി തുടര്‍ന്നു.

കെ കരുണാകരന്‍, എ കെ ആന്റണി തുടങ്ങിയ നേതാക്കള്‍ പാര്‍ലമെന്റിലേക്ക് പോയപ്പോഴും, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭ ആയിരുന്നു. കേരള ജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുള്ള ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടു. കേരളം വിട്ടുപോകാന്‍ ഇഷ്ടപ്പെടാത്ത മനസ്സായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.  

രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ല്‍ മുഖ്യമന്ത്രിയായി എല്‍ഡിഎഫ് തന്നെ തീരുമാനിച്ചപ്പോള്‍, താന്‍ ആദ്യം പോയി സന്ദര്‍ശിച്ചത് ഉമ്മന്‍ചാണ്ടിയെയാണ്. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്. കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ഉമ്മന്‍ചാണ്ടിയെ എന്നും നയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 


അചഞ്ചലമായ ദൈവവിശ്വാസിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. കുരിശിലേറ്റിയ ശേഷം ക്രൂശിലേറ്റിയവര്‍ തന്നെ ഉമ്മന്‍ചാണ്ടി നീതിമാനാണെന്ന് പറഞ്ഞുവെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു. സ്പീക്കര്‍ പദവിയില്‍ അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കര്‍ അനുസ്മരിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com