പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാറമടയില്‍ വീണു; 13കാരന് മുങ്ങിമരിച്ചു
അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ തെറിച്ചുപോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാറമടയില്‍ വീണ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. അങ്കമാലി കറുകുറ്റി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പീച്ചാനിക്കാട് പുഞ്ചിരി നഗറില്‍ മുന്നൂര്‍പ്പിള്ളി വീട്ടില്‍ രവിയുടെ മകന് അഭിനവാണ് (13) മരിച്ചത്. കൊരട്ടി എല്‍എഫ് ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ ഉയര്‍ന്ന പറമ്പില്‍ പതിവായി കുട്ടികള്‍ ക്രിക്കറ്റ് കളിക്കാറുണ്ട്. പറമ്പിന്റെ കിഴക്ക് വശത്തെ താഴ്ന്ന ഭാഗത്താണ് പ്രവര്‍ത്തന രഹിതമായ വെള്ളം നിറഞ്ഞ പാറമട. പന്ത് പാറമട ഭാഗത്തേക്ക് തെറിച്ചു പോയതോടെ ഒപ്പം പാഞ്ഞ അഭിനവ് പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വീണതാണെന്നാണ് കരുതുന്നത്. പന്തെടുക്കാന്‍ പോയ അഭിനവിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ കൂട്ടുകാര്‍ പറഞ്ഞ പ്രകാരം നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് പാറമടയില്‍ വീണതായി സംശയം ഉയര്‍ന്നത്.
13 അടി താഴ്ചയോളമുള്ള പാറമടയിലാണ് കുട്ടി വീണത്. അങ്കമാലി അഗ്നിരക്ഷാ സേനയില്‍നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ ജിജിയുടെ നേതൃത്വത്തില്‍ എത്തിയ മുങ്ങല്‍ വിദഗ്ദരായ അനില്‍ മോഹന്‍, അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയര്‍ റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) സജാദ്, റെസ്ക്യൂ ഓഫീസര്‍മാരായ റെജി എസ് വാര്യര്‍, ശ്രീജിത്ത്, വിനു വര്‍ഗീസ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ ഉപതെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി പുതുപ്പള്ളിയിലും അയർക്കുന്നത്തും എത്തും
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ