ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാള്‍; മതം മാറിയതിന് തെളിവില്ല; എ രാജയുടെ എതിര്‍ സത്യവാങ്മൂലം; ദേവികുളം കേസ് ഇന്ന് സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും
എ രാജ/ ഫയൽ ചിത്രം
എ രാജ/ ഫയൽ ചിത്രം

ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ സിപിഎം നേതാവ് എ രാജ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളാണ് താന്‍. മതം മാറി എന്നതിന് തെളിവില്ലെന്നും രാജ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

താന്‍ മതം മാറി എന്നതിന് രേഖകളോ തെളിവോ ഹര്‍ജിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ ഹിന്ദു പട്ടികജാതിക്കാരനായാണ് ജീവിക്കുന്നത്. പള്ളിയില്‍ വെച്ചല്ല, വീട്ടില്‍ വെച്ചാണ് തന്റെ വിവാഹം നടന്നത്. തന്നെ മാമോദീസ മുക്കിയെന്ന് പറയുന്ന മൊഴി തെറ്റാണ്. 

താന്‍ ജനിച്ച കാലവും മറ്റും പരിശോധിക്കുമ്പോള്‍, തന്നെ മാമോദിസ മുക്കിയെന്ന് മൊഴി നല്‍കിയിട്ടുള്ള ആള്‍ക്ക് 13 വയസ്സാണ് പ്രായമുണ്ടാകുക. 13 വയസ്സുള്ള ഒരാള്‍ എങ്ങനെ മാമോദീസ മുക്കുമെന്നും രാജ സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു. തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പൂര്‍വികര്‍ 1949 മുതല്‍ കേരളത്തിലാണ് താമസിച്ചു വന്നിരുന്നതെന്നും എ രാജ പറയുന്നു. 

വിവാഹചിത്രം എന്നു പറഞ്ഞ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും രാജ വാദിക്കുന്നു. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

പരിവര്‍ത്തിത ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളാണെന്നും, അതിനാല്‍ സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com