കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സമിതി അംഗവുമായ സരോജിനി ബാലാനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പകൽ 11 ന് കളമശ്ശേരി പൊതു ശ്മശാനത്തിലാണ് സംസ്കാരം. ഇന്നലെ കളമശ്ശേരി ടൗൺഹാളിലും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
മകൾ സുലേഖയുടെ വീട്ടിൽ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സരോജിനി ബാലാനന്ദന്റെ അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. കൊല്ലം ശക്തികുളങ്ങരയിലാണ് സരോജിനി ജനിച്ചത്. ഇന്റർമീഡിയറ്റ് പഠനകാലത്താണ് ഇ ബാലാനന്ദനെ വിവാഹം കഴിക്കുന്നത്.
1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു സരോജിനി. 1996-ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1996-2001 ൽ സാമൂഹ്യക്ഷേമബോർഡ് ചെയർപേഴ്സണായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.
ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. സുനില്‍, സുരേഖ, സരള,പരേതയായ സുശീല എന്നിവരാണ് മക്കൾ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ