കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നത്; ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം

കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കുസാറ്റ് ദുരന്തത്തില്‍ ഈ ഘട്ടത്തില്‍ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. 

ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ദുരന്തത്തില്‍ നാലു തട്ടിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 

കുസാറ്റിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ സം​ഗീതനിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുസാറ്റ് ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com