കൊച്ചി: ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. അവിടെ നിന്നും നാളെ പുലര്‍ച്ചെ രണ്ട് മണിയോടെ കൊച്ചിയിലേക്കും ശേഷം നോര്‍ക്കയുടെ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പാലക്കാടേക്കും കൊണ്ടുപോകും. ശ്രീനഗറില്‍ നിന്നും വൈകുന്നേരം ആറ് മണിക്കാണ് വിമാനം പുറപ്പെടുന്നത്.
മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിതായി അധികൃതര്‍ അറിയിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഗ്നേഷ് എന്നിവർ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്.
ശ്രീനഗറി-ലേ ഹൈവെയിലെ സോജില ചുരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് കശ്മീരിലേക്ക് യാത്രപോയത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. റോഡില്‍ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പൊലീസ് അറിയിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ