ഹാദിയയുടെ പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ; പൊലീസ് സ്വീകരിച്ച നടപടികളില്‍ വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി

മകളെ കാണാനില്ലെന്നും അവളുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനും അയാളുമായി ബന്ധമുള്ള ചിലരും അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി
ഷഫീന്‍ ജഹാന്‍, ഹാദിയ, ഫയല്‍ ചിത്രം
ഷഫീന്‍ ജഹാന്‍, ഹാദിയ, ഫയല്‍ ചിത്രം

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. മകളെ കാണാനില്ലെന്നും അവളുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനും അയാളുമായി ബന്ധമുള്ള ചിലരും അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് നല്‍കി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. 

ജസ്റ്റിസുമാരായ അനു ശിവരാമന്‍, സി പ്രതീപ് കുമാര്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മലപ്പുറം ഒതുക്കുങ്ങലിലുള്ള ക്ലിനിക്ക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

കഴിഞ്ഞ ഒരു മാസമായി ഹാദിയയെ ഫോണില്‍ ബന്ധപ്പെടാനുള്ള തന്റെ ശ്രമങ്ങള്‍ വൃഥാവിലായെന്നും അവര്‍ നടത്തിവന്നിരുന്ന ഹോമിയോ ക്ലിനിക്കും പൂട്ടിയിരിക്കുകയാണെന്നും അശോകന്‍ ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് പുറപ്പെടുവിക്കണമെന്നാണ് പിതാവ് അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

ഹാദിയയും ജഹാനും തമ്മിലുള്ള വിവാഹം കടലാസില്‍ മാത്രമാണെന്നും യഥാര്‍ത്ഥ വൈവാഹിക ബന്ധമില്ലെന്നും ഇപ്പോഴത്തെ ഹര്‍ജിയില്‍ അശോകന്‍ വാദിച്ചു. മെഡിസിന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഹാദിയ ആരംഭിച്ച ഹോമിയോപ്പതി ക്ലിനിക്ക് എപ്പോഴോ പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ മാനസികമായും ശാരീരികമായും രോഗിയാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു. ചില വാര്‍ത്തകള്‍ അനുസരിച്ച്, ഹാദിയ ഷഫീന്‍ ജഹാനില്‍ നിന്നും വിവാഹമോചനം നേടുകയും ഇപ്പോള്‍ വീണ്ടും വിവാഹിതയായെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. അശോകനു വേണ്ടി അഭിഭാഷകരായ സി രാജേന്ദ്രന്‍, ബി കെ ഗോപാലകൃഷ്ണന്‍, ആര്‍ എസ് ശ്രീദിവ്യ, മനു എം എന്നിവര്‍ ഹാജരായി.

2016ല്‍ ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതും മുസ്ലീമായ ഷഫീന്‍ ജഹാനുമായുള്ള വിവാഹവും രാജ്യത്തുടനീളം വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com