സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം;  പ്രതിപക്ഷ നേതാവ് ഒന്നാംപ്രതി, കണ്ടാലറിയുന്ന മുന്നൂറിലധികം പേര്‍ക്കെതിരെയും കേസ്

ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു
വിഡി സതീശന്‍ മാധ്യമങ്ങളോട്  സംസാരിക്കുന്നു
വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. സംഭവത്തില്‍ 30 പേരെ പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു.

കണ്ടാലറിയുന്ന മുന്നൂറിലധികം പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസുണ്ട്. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാക്കുറ്റം ചുമത്തി. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍ നിന്ന് ചാടിപ്പോയതിനടക്കം അഞ്ച് കേസുകളുമുണ്ട്. 

ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡിസിസി. ഓഫീസിനും മുന്നില്‍നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്പോലീസിന്റെ ഒരു കാറും തകര്‍ത്തവയില്‍പ്പെടുന്നു. പൂജപ്പുര സിഐ റോജ, കന്റോന്‍മെന്റ് എസ്ഐ. ദില്‍ജിത്ത് തുടങ്ങി എട്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. സെക്രട്ടേറിയറ്റിന് പുറമെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെ പരിഹസിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. ഞാന്‍ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്റെ മറുപടി. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com