മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും അലവന്‍സുകളും 35 ശതമാനം കൂട്ടാന്‍ ശുപാര്‍ശ; യാത്രപ്പടി, പെന്‍ഷന്‍ എന്നിവയും കൂടും

യാത്രപ്പടി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ. ശമ്പളവര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റേതാണ് ശുപാര്‍ശ. സ്പീക്കര്‍ എഎന്‍ ഷംസീറിന് സമര്‍പ്പിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. 

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും അലവന്‍സുമായി 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയും ആണ് നിലവില്‍ ലഭിക്കുന്നത്. ഇത് ഏകദേശം 1.2 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശയെന്നാണ് വിവരം. യാത്രപ്പടി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്.


8,000 രൂപ മുതല്‍ 20,000 രൂപവരെയുള്ള പെന്‍ഷന്‍ 11,000 മുതല്‍ 27,000 രൂപ വരെയാകും. ഒരു ദിവസമെങ്കിലും എംഎല്‍എ ആയിരുന്നവര്‍ക്കാണ് നിലവില്‍ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് 20,000 രൂപയും കിട്ടും.
അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍കാലം എംഎല്‍എ ആയിരുന്നാല്‍ ഓരോ അധികവര്‍ഷത്തിനും ആയിരം രൂപ കൂടുതല്‍ ലഭിക്കും. 

2018ലാണ് ഒടുവില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശമ്പളം കൂട്ടിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ്, എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് ലഭിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചാല്‍ മാര്‍ച്ച് 30നുമുമ്പ് നിയമസഭയില്‍ ബില്ലായി എത്തിയേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com