'മതവികാരം വ്രണപ്പെടുത്തരുത്'; രഹ്ന ഫാത്തിമയുടെ സമൂഹമാധ്യമ വിലക്ക് ഭാ​ഗികമായി നീക്കി

'മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകൾ'
രഹ്ന ഫാത്തിമ/ ഫയല്‍ ചിത്രം
രഹ്ന ഫാത്തിമ/ ഫയല്‍ ചിത്രം

ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ഭാ​ഗിക ആശ്വാസം. സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. അതേസമയം കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തിയും പ്രതികരിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ​ഹർജി കോടതി തീർപ്പാക്കി. 

രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അതിനാൽ രഹ്ന ഫാത്തിമയ്ക്ക് ഇളവ് നൽകരുതെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. 

 'ഫ്യൂഡൽ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമം'

ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രഹ്ന ഫാത്തിമ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകൾ. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമർത്താനും സർക്കാർ ശ്രമിക്കുന്നതായും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. 

ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണം. താൻ ധരിക്കുന്ന വേഷത്തിലോ ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം പാകംചെയ്യുന്നതിലോ ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതോ ഒന്നും അയ്യപ്പനോ യഥാർത്ഥ ഹിന്ദുക്കൾക്കോ അവഹേളനം തോന്നില്ലെന്നും സത്യവാങ്മൂലത്തിൽ രഹ്ന ഫാത്തിമ അഭിപ്രായപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com