'പൊലീസിന് മൈക്കിന് എതിരെ കേസെടുക്കാനാണ് സമയം; കുഞ്ഞിനെ കണ്ടുപിടിക്കാമായിരുന്നു, ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കണം'

ആലുവയില്‍ അഞ്ചുവയസ്സുകാരി ചാന്ദ്‌നിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
പ്രതി അസ്ഫാക്ക്, വിഡി സതീശന്‍/ഫയല്‍
പ്രതി അസ്ഫാക്ക്, വിഡി സതീശന്‍/ഫയല്‍

കൊച്ചി:ആലുവയില്‍ അഞ്ചുവയസ്സുകാരി ചാന്ദ്‌നിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആലുവ പട്ടണത്തില്‍ത്തന്നെ കുഞ്ഞ് ഉണ്ടായിരുന്നു. ദൂരേക്ക് എവിടേക്കെങ്കിലും പോകുന്നതിന് മുന്‍പ് തന്നെ കണ്ടുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. കൃത്യമായ അനാസ്ഥയുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പോലും സംരക്ഷണമില്ലാത്ത സ്ഥിതിയിലേക്ക് നമ്മുടെ നാട് പോവുകയാണ്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് തന്നെ പറയുന്നു. കഴിഞ്ഞദിവസം നിര്‍മല കോളജിന് മുന്നിലും മയക്കുമരുന്ന് ഉപയോഗിച്ച ആളാണ് ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിന് കാരണമായത്. മയക്കുമരുന്നും മദ്യവും എവിയെങ്കിലും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ?- അദ്ദേഹം ചോദിച്ചു. 

 2015ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഒരു ജിഷയുടെ കൊലപാതകം നടന്നതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളുകളാണ് ഈ സര്‍ക്കാര്‍ എന്ന് ഓര്‍ക്കണം. ജിഷ കൊലപാതകം എത്രമാത്രം വിവാദമുണ്ടാക്കി. സര്‍ക്കാരിന് എന്തുപങ്കാണ് അതില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ വ്യാപകമായി നമ്മുടെ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പൊലീസിന് ഇതിനൊന്നും നേരമില്ല. പൊലീസിന് മൈക്കിനും മൈക്കുകാര്‍ക്കും എതിരെ കേസെടുക്കാനാണ് സമയം. 

പൊലീസ് ജാഗ്രത പാലിക്കുന്നില്ല. എവിടെനിന്നാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക? കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുന്നു, പുറത്തുപോകുന്നു, എന്ത് സുരക്ഷയാണുള്ളത്? ഒരു അഞ്ചുവയസ്സുകാരിക്ക് ഉണ്ടായ ദാരുണമായ ദുരന്തം ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം.- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com