മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറക്കം, ഫോട്ടോ സഹിതം ഉടമയ്ക്ക് സന്ദേശം പോയി, ജയിലിൽ നിന്നിറങ്ങി മോഷണം പതിവാക്കിയ ആൾ പിടിയിൽ

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്
അറസ്റ്റിലായ സെബാസ്റ്റ്യൻ
അറസ്റ്റിലായ സെബാസ്റ്റ്യൻ

പത്തനംതിട്ട; മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ. മോഷ്ടാവിന്റെ ചിത്രം സഹിതം വാഹനഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 

ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുൾപ്പടെയുള്ളവ മോഷ്ടിച്ച കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25-നാണ് ഇയാൾ മോചിതനായത്. പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം പതിവാക്കുകയായിരുന്നു. 26-ന്  മോട്ടോർ സൈക്കിളും 27-ന് കാറും മോഷ്ടിച്ചു. 28-രാത്രിയിൽ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാർമസിസ്റ്റിന്റെ രണ്ടുപവൻവരുന്ന സ്വർണമാല കവർന്നു. ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ചു. അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏറ്റുമാനൂരിൽനിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട് റോഡിൽ കെ.മാർട്ട് എന്ന കടയിൽനിന്ന് 31,500 രൂപയും ഒരു സ്കൂട്ടറും മോഷ്ടിച്ചു. 

ഈ സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതാണ് ഇയാളെ കുടുക്കിയത്. തിരുവനന്തപുരത്ത് പാങ്ങോട് ഹെൽമെറ്റ് വെക്കാതെ ഇയാൾ ഈ സ്കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം ഉടമയുടെ ഫോണിൽ പിഴ അടയ്ക്കാൻ അറിയിപ്പെത്തുകയായിരുന്നു. തുടർന്ന് വണ്ടി മോഷണം പോയവിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിണ് ഇയാൾ. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നും സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നുമാണ് പൊലീസ് പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com