വിനോദസഞ്ചാരികളായി എത്തി, ആളില്ലാത്ത വീട്ടിൽ കയറി വിഷം കഴിച്ചു; യുവാവും 17കാരിയും മരിച്ചു
മറയൂർ; ഇടുക്കിയിൽ വിനോദസഞ്ചാരികളായി എത്തിയ യുവാവും പെൺകുട്ടിയും ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച് മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ വിഷം കഴിച്ചത്.
പുഷ്പൻ ടൗണിലേക്ക് പോയ സമയത്താണ് യുവാവും പെൺകുട്ടിയും വീട്ടിൽ കയറുന്നത്. വിഷം കഴിച്ച് അവശനിലയിലായ പെൺകുട്ടി രാത്രി ഒൻപതോടെ റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വാഹനം തടഞ്ഞു നിർത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറയുകയായിരുന്നു.
യുവാക്കൾ വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ അവശനായ യുവാവിനേയും കണ്ടെത്തി. യുവാക്കൾ ഉടനടി മറയൂർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം വീട്ടിലെത്തി ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലായതിനാൽ ഉദുമലൈയിലേക്കും കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഞായറാഴ്ച ഇരുവരും മരിച്ചു.
നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് മറയൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി പറഞ്ഞിരുന്നു. കോളജിൽ പോകുകയാണ് എന്നുപറഞ്ഞാണ് വീട്ടിൽനിന്ന് പെൺകുട്ടി പോയത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മറയൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ