കെ കെ രമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
കെ കെ രമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്, അധിക്ഷേപ വര്‍ഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക': കെ കെ രമ 

നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടിയതില്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടായ അധിക്ഷേപത്തില്‍ പ്രതികരണവുമായി വടകര എംഎല്‍എ കെ കെ രമ

കൊച്ചി: നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടിയതില്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടായ അധിക്ഷേപത്തില്‍ പ്രതികരണവുമായി വടകര എംഎല്‍എ കെ കെ രമ. 'ആക്രമിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കില്‍ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാന്‍ പോലും അനുവദിക്കില്ലെന്ന നിഷ്ഠുരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്? പരിക്കേറ്റയാളുടെ ചികിത്സയില്‍ ബോധപൂര്‍വ്വം സംശയമുണ്ടാക്കുകയും വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തില്‍ പരസ്യമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിനേറ്റ വേദനയെക്കാള്‍ വലിയ വേദനയും മുറിവുമാണ് അവരില്‍ അത് ബാക്കിയാകുന്നത്.'- ഫെയ്സ്ബുക്കില്‍ രമ കുറിച്ച വാക്കുകള്‍.

'ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാന്‍ കഴിയില്ലല്ലോ..നിങ്ങള്‍ ഇനിയും നിങ്ങളുടെ അധിക്ഷേപ വര്‍ഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക'- രമ പരിഹസിച്ചു.

കുറിപ്പ്: 

പരിക്കേറ്റ കൈ ഇന്ന് വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയുണ്ടായി. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററില്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മാറ്റി പ്ലാസ്റ്ററിട്ടിരിക്കുകയുമാണ്. കൈ ഇളകാതെ സൂക്ഷിക്കേണ്ടതുണ്ട്. തുടര്‍ചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആര്‍.ഐ സ്‌കാന്‍ ചെയ്ത് ഡോക്ടറെ കാണാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകള്‍ക്കകം സി.പി.എം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവര്‍ഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതല്‍ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങള്‍ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടതു കയ്യിലെ പ്ലാസ്റ്റര്‍ വലതുകൈക്ക് മാറിയെന്നും, പ്ലാസ്റ്റര്‍ ഒട്ടിച്ചത് ഷാഫി പറമ്പില്‍ എം.എല്‍.എ ആണെന്നും തുടങ്ങി നുണകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകള്‍ തുടയുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.
എന്നാല്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാള്‍, നിയമസഭയില്‍ നിത്യേന കാണുന്ന സഹപ്രവര്‍ത്തകരിലൊരാള്‍ തന്നെ ഈ അധിക്ഷേപ വര്‍ഷത്തിന് നേതൃത്വം നല്‍കിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബര്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമായിരുന്നു.  
ആക്രമിക്കുന്നത് സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കില്‍ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാന്‍ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്? പരിക്കേറ്റയാളുടെ ചികിത്സയില്‍ ബോധപൂര്‍വ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തില്‍ പരസ്യമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിനേറ്റ വേദനയെക്കാള്‍ വലിയ വേദനയും മുറിവുമാണ് അവരില്‍ അത് ബാക്കിയാകുന്നത്.
ഇന്നിപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. 
അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്.
നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാന്‍ കഴിയില്ലല്ലോ..
പ്രിയരേ,നിങ്ങള്‍ ഇനിയും നിങ്ങളുടെ അധിക്ഷേപ വര്‍ഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക.
നന്ദി...
കെ.കെ.രമ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com