ആറുമാസമായി അടുപ്പം; അതിരപ്പിള്ളിയിലേക്ക് ടൂര്‍; തെളിവില്ലാതിരിക്കാന്‍ ഫോണ്‍ ഒഴിവാക്കി യാത്ര; സിസിടിവിയില്‍ കുടുങ്ങി

മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടി
പ്രതി അഖില്‍, കൊല്ലപ്പെട്ട ആതിര/ ടിവി ദൃശ്യം
പ്രതി അഖില്‍, കൊല്ലപ്പെട്ട ആതിര/ ടിവി ദൃശ്യം

തൃശൂര്‍: അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര(26)യെ കാണാതാകുന്നത്. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി ആതിരയുമായി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നും അറസ്റ്റിലായ സുഹൃത്ത് അഖില്‍ പൊലീസിനോട് വെളിപ്പെടുത്തി. 

അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. വേറെ വിവാഹം കഴിച്ച ഇരുവര്‍ക്കും കുട്ടികളുമുണ്ട്. കഴിഞ്ഞ ആറുമാസമായി അഖിലും ആതിരയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അഖില്‍ പണയം വെയ്ക്കാനായി ആതിരയില്‍നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. അടുത്തിടെ ആതിര ഇതെല്ലാം തിരികെ ചോദിച്ചു. ഇതാണ് അഖിലിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ആതിരയുടെ ശല്യം ഒഴിവാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. 

ഇതിന്റെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളിയിലേക്ക് വിനോദയാത്രപോകാമെന്ന് പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചു. ഏപ്രില്‍ 29-ന് രാവിലെ ഭര്‍ത്താവ് സനല്‍ ആണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. ഇവിടെ നിന്നും ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണ് പോയത്. റെന്റ് എ കാര്‍ വിളിച്ച് കാത്തുനിന്ന അഖില്‍ ആതിരയുമായി അതിരപ്പിള്ളിയിലെത്തി. തുമ്പൂര്‍മുഴി വനത്തിന് സമീപം പ്രധാനറോഡില്‍ വാഹനം നിര്‍ത്തി ഇരുവരും പിന്നീട് വനത്തിനുള്ളിലേക്ക് പോയി.

ഇവിടെ ഒരുപാറക്കെട്ടിന് സമീപം അല്‍പ്പനേരം ഒരുമിച്ചിരുന്നു. തുടര്‍ന്നാണ് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടുകയും ചെയ്തു. ഇതിനുശേഷം മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിട്ടുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നരീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇതെല്ലാം കൊലപാതകം മുന്‍കൂട്ടി പദ്ധതിയിട്ടതിന്റെ തെളിവാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയെ കാണാതായ ശേഷം അഖിലിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. 

ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. 'അഖിയേട്ടന്‍' എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്സുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com