മലപ്പുറം: മന്ത്രി വി അബ്ദുറഹിമാന്‍ സിപിഎമ്മില്‍ ചേര്‍ന്നു. താനൂര്‍ എംഎല്‍എയായ അബ്ദുറഹിമാന്‍ കോണ്‍ഗ്രസ് വിട്ട് ഒമ്പതു വര്‍ഷങ്ങള്‍ക്ക്‌ശേഷമാണ് സിപിഎം അംഗത്വം എടുക്കുന്നത്. അബ്ദുറഹിമാനെ താനൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
2014 ലാണ് അബ്ദുറഹിമാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച് പാര്‍ട്ടി വിടുന്നത്. തിരൂര്‍ പൂക്കയില്‍ സ്വദേശിയായ അബ്ദുറഹിമാന്‍ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.
കെ എസ് യു യൂണിറ്റ് സെക്രട്ടറി, തിരൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. കെപിസിസി അംഗമായും പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം തിരൂര്‍ നഗരസഭാ ഉപാധ്യക്ഷനായി. അഞ്ചു വര്‍ഷം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിട്ടുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബ്ദുറഹിമാന്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് തോല്‍പ്പിച്ചത്. ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ 985 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അബ്ദുറഹിമാന്റെ വിജയം.
താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ പ്രതികരണത്തിനില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ബോട്ടപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അപകടം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ