തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാല്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു അവര്‍ തിരിച്ചു വന്നാല്‍ സന്തോഷം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.
എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് എഐ ക്യാമറയില്‍ നടന്നത്. എന്തുകൊണ്ട് സര്‍ക്കാര്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. കരാര്‍ വിളിച്ചപ്പോള്‍ നാല് കമ്പനികളാണ് മുന്നോട്ട് വന്നത്. ഒരു കമ്പനി അയോഗ്യമായതോടെ എസ്ആര്‍ഐടിയും അക്ഷരയും അശോകയുമാണ് ഉണ്ടായിരുന്നത്. കരാര്‍ എസ്ആര്‍ഐടിക്ക് തന്നെ കൊടുത്താല്‍ മതിയെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ടാണ്. എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുന്നു. കർണാടകയിൽ നാൽപ്പത് ശതമാനം കമ്മീഷനാണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ് അടിക്കുന്നത്. തുടർഭരണത്തിന് ശേഷം സർക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്ക്. മോദിയുടെ തനിപ്പകർപ്പാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഴിമതി തുറന്ന് കാണിക്കാനുള്ള ആര്‍ജ്ജവം സിപിഎമ്മിനുണ്ടാവണം. സിപിഎമ്മിന്റെ ജീർണതയുടെ ആഴമാണ് ഇപ്പോൾ കാണുന്നത്. ഈ പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. അടിയന്തിരമായി കരാര്‍ റദ്ദാക്കണം. സേഫ് കേരള പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല. അതിന്റെ പേരില്‍ കൊള്ളയടി അനുവദിക്കാനാവില്ല. എഐ ക്യാമറ അഴിമതിക്കെതിരെ 20-ാം തിയതി യുഡിഎഫ് സെക്രട്ടറിയേറ്റ് വളയുമെന്നും ചെന്നിത്തല അറിയിച്ചു.
തൽക്കാലം എങ്ങോട്ടുമില്ല: മന്ത്രി റോഷി അഗസ്റ്റിൻ
അതേസമയം, കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തു വന്നു. ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് തൽക്കാലം എങ്ങോട്ടുമില്ല. ക്ഷണിച്ചതിൽ സന്തോഷം. എന്നാൽ രാവിലെയും വൈകീട്ടുമായി നിലപാടു മാറ്റുന്നവരല്ല തങ്ങൾ. കേരള കോൺഗ്രസ് യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല, പുറത്താക്കിയതാണ്. അതു തെറ്റായിപ്പോയി എന്ന് ഇപ്പോൾ യുഡിഎഫ് മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക