കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗ കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്‍. എല്ലാ തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞുവെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. അനുകൂലമായ വിധി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ദൃക്‌സാക്ഷികള്‍ക്കൊപ്പം സിസിടിവി ഫൂട്ടേജുകളും ശാസ്ത്രീയ തെളിവുകളും ഉണ്ട്. ആദ്യമായിട്ടായിരിക്കും തട്ടിക്കൊണ്ടുപോകുന്ന കേസില്‍ സാക്ഷികള്‍ക്കൊപ്പം സിസിടിവി ഫൂട്ടേജുകളും ഹാജരാക്കാന്‍ കഴിഞ്ഞത്. അതാണ് കേസിലെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ പലപ്പോഴും സാക്ഷികള്‍ മൊഴി പറയുമ്പോള്‍ അവരുടെ കണ്ണു നിറയുന്നത് കണ്ടു. പലപ്പോഴും വൈകാരികമായി കേസുകളെ കാണാന്‍ കഴിയില്ല. എന്നാല്‍ ഈ കേസില്‍ ആ കുഞ്ഞ് വിശ്വാസപൂര്‍വം അയാള്‍ക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ കാണുമ്പോള്‍ അതിന്റെ അന്ത്യം വേദനിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വേഗം കൂടി എന്നതുകൊണ്ട് കേസില്‍ തെളിവുകള്‍ പരിശോധിക്കുന്നതിലും മറ്റും വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ സ്വദേശി അസ്ഫാക് ആലം ആണ് കേസിലെ ഏക പ്രതി. ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ