24 കാര്‍ഡുകള്‍ കണ്ടെടുത്തു; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്;വ്യാജ ഐഡി കാര്‍ഡ് കേസ് അന്വേഷണം ഊര്‍ജ്ജിതം

മൊബൈല്‍ ഫോണുകളില്‍ നിന്നും പലര്‍ക്കും കാര്‍ഡുകള്‍ വാട്‌സ് ആപ്പു വഴി കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പത്തനംതിട്ട:വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസുകാരുടെ പക്കല്‍ നിന്നും 24 കാര്‍ഡുകള്‍ കണ്ടെടുത്തു. പത്തനംതിട്ടയില്‍ നിന്നും പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് കാര്‍ഡ് കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. 

പൊലീസ് കസ്റ്റഡിയിലെടുത്ത അഭി വിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ് ടോപ് എന്നിവരില്‍ നിന്നാണ് വ്യാജ കാര്‍ഡ് കൈമാറിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെല്ലാം രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ്. 

പത്തനംതിട്ട പരിസരത്തുള്ള പലരുടേയും കാര്‍ഡുകളാണ് കണ്ടെടുത്തത്. ഇത് ആരുടേതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പ്രവര്‍ത്തകര്‍ നല്‍കിയില്ല. ഈ കാര്‍ഡുകള്‍ പലതും ഡിലീറ്റ് ചെയ്ത നിലയിലുമായിരുന്നു. പൊലീസ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഈ കാര്‍ഡുകള്‍ വീണ്ടെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണുകളില്‍ നിന്നും പലര്‍ക്കും കാര്‍ഡുകള്‍ വാട്‌സ് ആപ്പു വഴി കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. 

സംശയനിഴലിലുള്ള പലരും ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. കണ്ടെടുത്ത കാര്‍ഡുകള്‍ വ്യാജമാണോ എന്ന് ആധികാരികമായി വ്യക്തമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിനാല്‍ ഈ കാര്‍ഡുകള്‍ കമ്മീഷന് നല്‍കും. വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com