'നമുക്ക് ഒരുമിച്ച് പോകാം, കയ്യേറ്റം ഞാൻ കാണിച്ചു തരാം': എംഎം മണിക്ക് മറുപടിയുമായി കെകെ ശിവരാമൻ

'ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല'
കെകെ ശിവരാമൻ, എംഎം മണി/ചിത്രം: ഫെയ്‌സ്‌ബുക്ക്
കെകെ ശിവരാമൻ, എംഎം മണി/ചിത്രം: ഫെയ്‌സ്‌ബുക്ക്

മൂവാറ്റുപുഴ: ഇടുക്കിയിൽ ഭൂമി കയ്യേറ്റത്തിൽ സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിക്ക് മറുപടിയുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെകെ ശിവരാമൻ. ഒരുമിച്ച് പോയി ഭൂമി കയ്യേറിയ പ്രദേശങ്ങൾ മണിയാശാന് കാണിച്ചു കൊടുക്കാം എന്നാണ് ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.  മൂന്നാറിൽ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന്  2018 ൽ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാൽ ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല- ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

കെകെ ശിവരാമന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

"ജില്ലയിൽ വൻകിട കയ്യേറ്റമുണ്ടെങ്കിൽ ശിവരാമൻ കാണിച്ച് കൊടുക്കട്ടെ! അത് ഗവണ്മെന്റ്  പരിശോധിക്കട്ടെ!  അവരെ ഗവണ്മെന്റ് ഒഴിപ്പിക്കട്ടെ!"   
എന്റെ ഫേസ്ബുക് പോസ്റ്റിനെക്കുറിച്ച് മണിയാശാന്റെ പ്രതികരണമാണിത് . 2018 ൽ ചിന്നക്കനാൽ പഞ്ചായത്തിൽ ഒരു കുടുംബം കയ്യേറി കുരിശ് സ്ഥാപിച്ച 200 ഏക്കർ സ്ഥലം ഒഴിപ്പിച്ചപ്പോൾ മണിയാശാൻ പറഞ്ഞത് എന്താണെന്ന് എനിയ്ക്ക് നല്ല ഓർമയുണ്ട് . അത് കയ്യേറ്റമല്ല എന്നും , അദ്ദേഹം ഒന്നാന്തരം കൃഷിക്കാരനാണെന്നുമാണ്  മണിയാശാൻ പറഞ്ഞത് . ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം . ഒരു കുടുംബത്തിന്  കൈവശം വെക്കാവുന്ന ഭൂമി എത്രയെന്നും , ഒരു വ്യക്തിക്ക് എത്ര ഏക്കർ  അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നുണ്ട് . ചിന്നക്കനാൽ , വട്ടവട ,  കാന്തല്ലൂർ , മാങ്കുളം ,വാഗമൺ , തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 1000 കണക്കിനേക്കർ ഭൂമി ഭൂ മാഫിയ കയ്യേറിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് ഞാൻ കരുതണമോ ?  നമുക്ക് ഒരുമിച്ച് പോകാം ഈ പ്രദേശങ്ങളിൽ , ഞാൻ കാണിച്ചു തരാം . അതൊഴിപ്പിക്കണമല്ലോ.! മൂന്നാറിൽ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന്  2018 ൽ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാൽ ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല. ഈ കയ്യേറ്റ ഭൂമി എല്ലാം സർക്കാർ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും , തോട്ടം തൊഴിലാളികൾക്കും വീട് വെക്കാൻ പതിച്ചു കൊടുക്കണമെന്നാണ് ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞത് . ആ നിലപാടിൽ ഞാനിപ്പോഴും ഉറച്ച് നിൽക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com