ഇടുക്കി: 18 വയസുള്ള ആദിവാസിയായ ഭിന്നശേഷിക്കാരനെ വീടിനു പുറത്തെ ഷെഡ്ഡില്‍ താമസിപ്പിച്ച് മാതാപിതാക്കള്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ വസ്ത്രം പോലും നല്‍കാതെയാണ് കുട്ടിയെ താമസിപ്പിച്ചത്. പഞ്ചായത്ത് അധികൃതരും പൊലീസും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വസ്ത്രവും ആഹാരവും നല്‍കിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തൊടുപുഴക്ക് സമീപം ഇടക്കുന്നയിലാണ് സംഭവം.
കുട്ടി വീടിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതിനാലാണ് ഷെഡ്ഡിലേക്ക് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം. തൊട്ടടുത്ത വാര്‍ഡിലെ മെമ്പര്‍ വിവരം പാലിയേറ്റീവ് കെയറിലറിലറിയിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ചത്.
നിലത്ത് വസ്ത്രം പോലും ഇല്ലാതെ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. എഴുന്നേല്‍പ്പിച്ചപ്പോള്‍ നേരെ നില്‍ക്കാന്‍ പോലും കുട്ടിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ രണ്ടാമത് വിവാഹം കഴിക്കുകയും അതിലൊരു കുട്ടിയുമുണ്ട്. രണ്ടാം വിവാഹത്തിലെ കുട്ടിയെ നല്ല രീതിയില്‍ സംരക്ഷിക്കുന്നുണ്ട്.
ഭിന്നശേഷിക്കാരനായ കുട്ടിയുടെ പേരില്‍ സാമ്പത്തികമായ ആനുകൂല്യങ്ങള്‍ കുടുംബം കൈപ്പറ്റിയിരുന്നു. കുട്ടിയെ സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി മാതാപിതാക്കള്‍ക്കുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അയല്‍വാസികള്‍ ആരും തന്നെ വിവരം അറിയിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സംഭവം അറിഞ്ഞുടന്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ