തിരുവനന്തപുരം: ബില്ലുകളെ സംബന്ധിച്ച് വിശദീകരിക്കാന്‍ ഒരു തവണ പോലും മുഖ്യമന്ത്രി രാജ്ഭവനില്‍ വന്നില്ല എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തോ ഒരു പ്രത്യേക നില സ്വീകരിച്ച് അദ്ദേഹം പോകുകയാണ്. ഇതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'രാജ്ഭവനിലേക്ക് പോകുന്നില്ല എന്ന് അദ്ദേഹത്തിന് പറയാനെ കഴിയില്ല. നല്ല ഓര്‍മ്മ പിശകുണ്ട്. എന്നാല്‍ മാത്രമേ ഇങ്ങനെ പറയാന്‍ പറ്റൂ. ഞാന്‍ സാധാരണ എല്ലാ ചടങ്ങുകള്‍ക്കും അവിടെ പോകുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും പോകുന്നതാണ്. പോവാതിരുന്നിട്ടില്ല.എനിക്ക് അവിടെ പോകുന്നതിന് എന്താണ് പ്രശ്‌നം?. ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ അവിടെ പോയി കാണുന്നതിന് എന്താണ് പ്രശ്‌നം? ബില്ലിന്റെ വിശദാംശങ്ങള്‍ മനസിലാക്കല്‍ അല്ലലോ? എന്നെ കാണലും ഞങ്ങള്‍ തമ്മിലുള്ള ലോഹ്യം പുതുക്കലുമാണെങ്കില്‍ , ഒരു തടസ്സവുമില്ല. എപ്പോള്‍ വേണമെങ്കിലും അവിടെ പോകാന്‍ സന്നദ്ധനാണ്.'- മുഖ്യമന്ത്രി പറഞ്ഞു.
'ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ബില്‍ തയ്യാറാക്കിയ വകുപ്പിന്റെ മന്ത്രി ഗവര്‍ണറെ പോയി കാണുന്നതാണ് നല്ലത്. കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കാന്‍. ആ വ്യക്തത ഉണ്ടാക്കാനാണ് മന്ത്രിമാര്‍ അവിടെ പോയത്. എല്ലാം വിശദമായി സംസാരിച്ചിട്ടുണ്ട്. അത് ആ കാര്യത്തിനാണ്. പറഞ്ഞ കാര്യത്തിന് എനിക്ക് പോകുന്നതിന് ഒരു തടസ്സവുമില്ല. എന്തോ ഒരു പ്രത്യേക നില സ്വീകരിച്ച് അദ്ദേഹം പോകുകയാണ്. ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ എനിക്ക് പോകുന്നതിന് തടസ്സമില്ല'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ