സിവി വര്‍ഗീസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്
സിവി വര്‍ഗീസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്

'സിവി വര്‍ഗീസിന് 110 കെവി ലൈനില്‍ നിന്ന് നേരിട്ട് ഷോക്ക് കൊടുക്കണം'; ഇടുക്കിയില്‍ സിപിഎം-കോണ്‍ഗ്രസ് പോര് തുടരുന്നു

ഡീന്‍ കുര്യാക്കോസ് എംപിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എംപിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്. സിവി വര്‍ഗീസ് കുറച്ചു നാളുകളായി ചിത്തഭ്രമത്തിന്റെ  മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്റ് കെഎസ് അരുണ്‍ ആരോപിച്ചു. സിവി വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കണം. അല്ലെങ്കില്‍ 110 കെവി ലൈനില്‍നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി സുഖപ്പെടുത്തണമെന്നും കെഎസ് അരുണ്‍ പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് പാഴ്ജന്‍മമാണ് എന്നായിരുന്നു സിവി വര്‍ഗീസിന്റെ പരാമര്‍ശം. ബാഹുബലിയിലെ പ്രഭാസ് ആകാനാണ് ശ്രനം. പന വളച്ചുകെട്ടി ഹീറോ ആകാന്‍ പറ്റാത്തതുകൊണ്ട് ചെറുതോണിയിലെ പാലം വളച്ചുകെട്ടി നിര്‍വൃതി അടയുകയാണെന്ന് സിവി വര്‍ഗീസ് പരിഹസിച്ചു. സിപിഎം വിജയസന്ദേശ ജാഥ തൊടുപുഴയില്‍ സമാപിക്കുമ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ എംപി സ്ഥാനം തിരിച്ചു പിടിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. തൊടുപുഴ നിയമസഭ സീറ്റി പി ജെ ജോസഫില്‍ നിന്ന് തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം എംഎം മണി ഇടുക്കിക്ക് അപമാനനവും അധിക ബാധ്യതയുമാണെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നിരുന്നു. എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.

തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നും അദ്ദേഹം നിയമസഭയില്‍ കാലുകുത്തുന്നില്ലെന്നും വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും മണി പറഞ്ഞിരുന്നു.

നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും എംഎല്‍എ ഇല്ലായിരുന്നു. ചത്താലും കസേര വിടില്ല. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്, എന്നിങ്ങനെയായിരുന്നു എംഎം മണിയുടെ പ്രസംഗം.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com