'തലമുറകളായി ഇന്ത്യ എന്നു പഠിച്ചു, പാഠപുസ്തകത്തിൽ നിന്ന് നീക്കരുത്': പ്രധാനമന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി

ഇന്ത്യന്‍ ഭരണഘടനതന്നെ ഇതിനെ അംഗീകരിക്കുന്നു. ആര്‍ട്ടിക്കിൾ ഒന്നില്‍ രാജ്യത്തെ 'ഇന്ത്യ' എന്നും 'ഭാരതം' എന്നും പരാമര്‍ശിക്കുന്നു
മന്ത്രി വി ശിവന്‍കുട്ടി/ഫയല്‍
മന്ത്രി വി ശിവന്‍കുട്ടി/ഫയല്‍

തിരുവനന്തപുരം: പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയെ നീക്കാനുള്ള നീക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് മന്ത്രി വി ശിവൻകുട്ടി. ഭാരതം എന്നതിനൊപ്പം ഇന്ത്യ എന്ന പദത്തേയും അം​ഗീകരിക്കണം എന്നാണ് ശിവൻകുട്ടി കത്തിൽ പറഞ്ഞത്. 

രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണെന്നും 'ഇന്ത്യ' എന്ന പേര് രാജ്യത്തിന്റെ സ്വത്വത്തിന്റെ പ്രധാന ഭാഗമാണെന്നുമാണ് ശിവൻകുട്ടി പറയുന്നത്. 'ഭാരത്' എന്ന പദം ദേശീയ സ്വത്വത്തിനുള്ളില്‍ 'ഇന്ത്യ'ക്കൊപ്പം നിലനില്‍ക്കുന്നു. ഇന്ത്യന്‍ ഭരണഘടനതന്നെ ഇതിനെ അംഗീകരിക്കുന്നു. ആര്‍ട്ടിക്കിൾ ഒന്നില്‍ രാജ്യത്തെ 'ഇന്ത്യ' എന്നും 'ഭാരതം' എന്നും പരാമര്‍ശിക്കുന്നു. 

തലമുറകളായി 'ഇന്ത്യ' എന്ന പേരുപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാര്‍ഥികള്‍ പഠിച്ചു. ഇപ്പോള്‍ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിനിടയാക്കുകയും വിദ്യാഭ്യാസ തുടര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്‍സിഇആര്‍ടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസരംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നു. ഇത്തരം ശുപാര്‍ശകള്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകള്‍ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എന്‍സിഇആര്‍ടി പാനലിന്റെ നിര്‍ദേശത്തില്‍ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്തുന്നത് വിദ്യാഭ്യാസസമ്പ്രദായത്തിന്റെയും വൈവിധ്യമാര്‍ന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താത്പര്യമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com