കണ്ണൂർ: ശ്വാസതടസത്തേത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെ കൈക്കുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് വണ്ടിനെ പുറത്തെടുത്തു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ എട്ട് മാസം പ്രായമായ പെൺകുഞ്ഞിന്‍റെ തൊണ്ടയിലാണ് കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. പരിശോധനയിൽ വണ്ടിനെ കണ്ടതോടെ ഡോക്ടർമാർ അതിനെ പുറത്തെടുക്കുകയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. തുടർന്ന് ഉടൻ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല. പനിയോ മറ്റ് അസുഖങ്ങളോ കുഞ്ഞിനുണ്ടായിരുന്നില്ല. ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. എന്‍ഡോസ്കോപ്പിയിലാണ് തൊണ്ടയിൽ വണ്ട് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്.
ഉടന്‍ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്തു. കുട്ടി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കളിക്കുന്നതിനിടെ അബദ്ധത്തിൽ വണ്ട് അകത്തുപോയതെന്നാണ് നിഗമനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ