'കുളിമുറീല് സ്ത്രീ പ്രസവിച്ച് കിടക്കാണ്, ഓടി വാ', അർധരാത്രിയിൽ ഫോൺ കോൾ: കൈകോർത്ത് നാട്, വൈറലായി കുറിപ്പ്

കോഴിക്കോട് ഒളവണ്ണയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കൈകോർത്ത് ഒരു നാട്. കോഴിക്കോട് ഒളവണ്ണയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസുകാരും എത്തുമ്പോൾ പൊക്കിൽപോടി വേർപെടാതെ കുളിമുറിയിൽ കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും. തുടർന്ന് 180 ആംബുലൻസിലെ നഴ്സിനെ വിളിച്ചുവരുത്തി പൊക്കിൾകൊടി മുറിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകനായ എകെ ഋതുൽ കുമാർ ആണ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ജീവിതത്തിൽ ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ ഒരു രാത്രി ഉണ്ടായിട്ടില്ല! ഋതുലേ ഒന്ന് ഓടി ഒളവണ്ണ ബസാറിലേക്ക് വരണം  ഒരു സ്ത്രീ പ്രസവവേദന വന്ന് നിൽക്കാണ് എന്ന് പറഞ്ഞ് ജനീഷ്ക്ക വിളിച്ചത് 12 മണിക്കാണ്. അഞ്ചുമിനിറ്റ് കഴിഞ്ഞ് ഇടറിയ തൊണ്ടയിൽ വീണ്ടും ജനീഷ്കേൻ്റെ ഒരു കാൾ "എടാ ആശുപത്രില് കൊണ്ടോകാൻ പറ്റില്ല ആകെ പ്രശ്നായി കുളിമുറീല് പ്രസവിച്ച് കിടക്കാണ് ആരേം വിളിച്ചിട്ട് കിട്ടുന്നില്ല ഓടി വാ...ന്ന്...

വീട്ടീന്ന് ഓടി കിതച്ച് കൊടിനാട്മുക്കില് പോയി വണ്ടി എട്ത്ത് ഓടികിതച്ച്  സ്ഥലത്തെത്തി. അവിടെയെത്തിയപ്പോഴേക്കും പോലീസുകാരെയും ജനീഷ്ക്ക വിവരം അറിയിച്ചിരുന്നു. നല്ലളം എസ്ഐ രഗു കുമാർ സാറ് ഉള്ളിലുണ്ട്. ഇങ്ങനെ ഒരു പ്രശ്നം കൈകാര്യം ചെയ്ത് അറിയാത്തോണ്ട് ഒരുപാട് സ്ത്രീകള് ആ വീടിൻ്റെ താഴെ ഭയപ്പെട്ട് നിൽക്കുന്നുണ്ട്. വീടിൻ്റെ മുകളിൽ വാടകക്ക് താമസിക്കുന്ന സ്ത്രീയാണ് അപകടം സംഭവിച്ചത്.

രണ്ടുമൂന്ന് പോലീസുകാരും ജനീഷ്ക്കയും കുറച്ച് നാട്ടുകാരും മുകളിലുണ്ട്. ഞാൻ മെല്ലെ റൂമിലേക്ക് കയറി. മുറിയാകെ ഒരു വല്ലാത്ത ഗന്ധം.
ആകെ അഴുക്കായി കിടക്കുന്നു. ആ സ്ത്രീയും ഇറച്ചിവെട്ടുകാരനായ ഭർത്താവും കൂടാതെ മൂന്ന് മക്കളും ഇതിനുള്ളിലാണ്. പെട്ടെന്ന് മനസ്സ് വല്ലാതെയായി.

ടോയ്ലറ്റിൽ നിന്ന് ഒരു സ്ത്രീ അലറി എന്നെ ഒന്നും ചെയ്യരുത് 'ഇല്ല ഞങ്ങൾ ഒക്കെ ഇല്ലേ, ജനീഷ്ക്കക്ക് തൊണ്ട ഇടറി പോലീസുകാരൻ അവരോട് പറഞ്ഞു നിങ്ങള് പേടിക്കേണ്ട ഞങ്ങളൊക്കെ ഇല്ലേ.  പൊക്കിൾക്കൊടി വേർപെടാതെ ചോര വാർന്ന് അർധ നഗ്നയായി കിടക്കുന്ന ആ സ്ത്രീ എല്ലാവരേയും കരയിപ്പിച്ചു. എന്താ ചെയ്യ. ഫോണിലുള്ള ഡോക്ടർമാരേയും നഴ്സ്മാരേയും ആവുന്നതും കോൺടാക്ട് ചെയ്തു. ഞാൻ ഒരു പോലീസ് ജീപ്പിൽ കയറി പോലീസുകാരോടൊപ്പം നഴ്സുമാരെ കിട്ടാൻ തപ്പിയിറങ്ങി. ബൈക്കെടുക്ക് ജനീഷ്ക്ക ഓടെടാ ഓട്ടം. 'ആരും എടുക്കുന്നില്ല.' അവരാ കിടപ്പ് കിടക്കുന്ന സമയം അരമണിക്കൂറാകാറായി.

എസ്ഐ രഗുകുമാർ സാറ് വനിത പോലീസുകാരെ വിളിച്ചു. നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ടീം ഓടിയെത്തി. നമ്മുടെ Kerala Police പോലീസ് ടീം പൊളിയാണ്. ഒളവണ്ണ സിഎച്ച്സിയിലെ 108 ആംബുലൻസ് അവിടെയെത്തി. മെമ്പർ വിളിയോട് വിളി, വാർഡ് 16 
ഇത് കേട്ട് എനിക്ക് വീട്ടിലിരിക്കാനാകുന്നില്ല എന്ന് പറഞ്ഞ  ആശാ വർക്കർ വസന്തേച്ചി പെരുമണ്ണയിൽ നിന്ന് ഓടിയെത്തിയ എച്ച്ഐ അലി സാറ്, വള്ളിക്കുന്നിൽ നിന്ന്  CHC നഴ്സ് രേഖേച്ചി എല്ലാവരും രാത്രിക്ക് രാത്രി ഓടി അവിടെയെത്തി.

കുട്ടി കരയുന്നില്ല അനക്കുന്നുണ്ട് ഞങ്ങൾ ടോയ്ലറ്റിലേക്ക് കയറി ക്ലോസറ്റിനോട് ചേർന്ന് കുട്ടി നിലത്ത് പ്രസവിച്ച് കിടക്കുന്നു. ഞങ്ങൾ എടുക്കാൻ റെഡിയാണ് പക്ഷെ പൊക്കിൾക്കൊടി വേർപ്പെട്ടിട്ടില്ല അമ്മക്കോ കുട്ടിക്കോ എന്തെങ്കിലും സംഭവിച്ചാൽ. 108 ആബുലൻസിലെ നഴ്സ് എത്തി. ആ ചേച്ചി പൊക്കിൾക്കൊടി മുറിച്ചു കുട്ടിയെ പുറത്തേക്ക് കിടത്തി. കുട്ടി കരയുന്നുണ്ട്. നഴ്സ് പറഞ്ഞു:
എത്രയും പെട്ടെന്ന് മെഡിക്കലിൽ എത്തണം.

എസ്ഐ രഗുകുമാർ സാറ്, മക്കളേ അകത്ത് നിങ്ങളെ പെങ്ങളാണെന്ന് കരുതി ധൈര്യത്തിൽ എടുത്തോളൂ... ഞങ്ങൾ ടോയ്ലറ്റിലേക്ക് കയറി
എല്ലാവർക്കും കയറി നിൽക്കാൻ പറ്റില്ല. ഞാൻ ഉള്ളിലേക്ക് കയറി ചേച്ചിടെ കാൽ പിടിച്ചു. പൊക്കിൾക്കൊടി വഴി ചോര കയ്യിലേക്ക് ഉറ്റി വീണു.
അവർക്ക് ചെറുതായി മനസ്സിന് സുഖമില്ലാത്തതായി ആരോ പറഞ്ഞു. എൻ്റെ മുഖത്തേക്ക് നോക്കി എന്നെ ഒന്നും ചെയ്യരുതെന്ന് പറയുന്നത് കേട്ട്
വേദനയോടെ നോക്കി നിന്നു. ഒന്നും ചെയ്യില്ല ട്ടോ ഇങ്ങളെ കൊണ്ടോകാനല്ലേ...അവര് അനുവദിക്കുന്നില്ല.ഒരു സഹകരണവുമില്ല.മെല്ലെ അവരെ പൊക്കിയെടുത്തു.CHC യിലെ രേഖേച്ചി അവരുടെ പൊക്കിൾക്കൊടി ഒരു തുണികൊണ്ട് കെട്ടി തന്നു.

ആകെ ചോര വാർന്നൊഴുകി.കുട്ടിയെയും എടുത്ത് 108 ആംബുലൻസിൽ മെഡിക്കലിലേക്ക് വിട്ടു.Dyfi ആംബുലൻസിൽ പിറകെ തന്നെ ഞങ്ങളവിടെ എത്തി.വേഗത്തിൽ ലേബർ റൂമിലേക്ക് മാറ്റി.ഡോക്ടറോട് ഞങ്ങൾ വിഷയം പറഞ്ഞു.. രണ്ട് വനിത പോലീസുകാര് സ്ഥലത്തെത്തി.
കുട്ടി സെയ്ഫാണ്.ഡോക്ടറുടെ അഭിപ്രായം. ആശുപത്രിയിൽ അവർക്ക് വേണ്ടതൊക്കെ ചെയ്ത് കൊട്ത്ത് നഴ്സിനേയും ആശ വർക്കറേയും വീട്ടിലാക്കി ഞങ്ങൾ കൂടണഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഒരുപാട് പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണ്. ഒന്ന് പറയാതിരിക്കാനാവില്ല ഇവിടെത്തെ സർക്കാർ സംവിധാനം ഗംഭീരമാണ്. പോലീസ് വിളിപ്പുറത്ത്, 108 ഉടനടി, ആശ വർക്കർ വസന്തേച്ചി, നഴ്സ് രേഖേച്ചി, വിഷയത്തിൽ ശക്തമായി ഇടപെട്ട നല്ലളം എസ്ഐ രഗുകുമാർ സാറ്, പാതിരാത്രി ഓടിയെത്തിയ എച്ച്ഐ അലി സാറ്
പ്രിയ സഖാവ് ജനിഷ്ക്ക, ഓടിക്കൂടിയ സഹായിച്ച നാട്ടുകാര്.

എന്നെ വീട്ടിലിറക്കി തരുമ്പോൾ ജനീഷ്ക്കയെ നോക്കി ഞാൻ കൈ ഉയർത്തി മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.ഈ രാത്രി" ഈ മനുഷ്യർ: ! ഒരുപക്ഷെ എംപരിക്കൽ കോഡ് കട്ട് ചെയ്യാൻ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ  വിഷമിക്കേണ്ടതില്ലായിരുന്നു. "ഈ മനുഷ്യരൊക്കെ പൊളിയാണ് നമ്മുടെ നാട് ഇങ്ങനെയാണ്. സ്നേഹം കൊണ്ട് ഹൃദയം കീഴടക്കും." 

ഞാനെന്തായാലും ഉറങ്ങട്ടെ കണ്ണടച്ചാലും നല്ല നിലാവ് പരക്കുന്ന രാത്രിയാണിന്ന്, സ്വപ്നത്തിൽ ഇന്ന് ഞാൻ സന്തോഷം കൊണ്ട് മുങ്ങി ചാകുമായിരിക്കും.കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു വിഭാഗത്തിൽ ആ കുട്ടിയും അമ്മയും ഇപ്പോൾ സുരക്ഷിതയാണ്. പൊതു പ്രവർത്തനത്തിൻ്റെ പാതയിലെന്നും ജനീഷ്ക്കക്കൊപ്പം ഇത് ഓർമ മരിക്കാതെ ഞാൻ സൂക്ഷിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com