'ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകും'; എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് എത്തുന്നു/എക്‌സ്പ്രസ്
എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് എത്തുന്നു/എക്‌സ്പ്രസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 9.30ഓടെയാണ് എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും ആവശ്യപ്പെട്ടാല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കത്തു നല്‍കി. ഇത് പരിശോധിക്കാമെന്ന് ഇഡി ഉറപ്പു നല്‍കിയെന്നും തനിക്ക് ആത്മവിശ്വാസ കുറവില്ലെന്നും അദ്ദേഹം പഖഞ്ഞു. 

നേരത്തെ രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ ഹാജരായിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും മറ്റും കണക്കിലെടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ അന്വേഷണസംഘം മൊയ്തീനോട് ആവശ്യപ്പെട്ടിട്ടിരുന്നു. നിയമസഭ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീന്‍ ഇഡിക്കു മുന്നിലെത്തിയത്.

മൊയ്തീനുമായി അടുപ്പമുള്ള തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും ചോദ്യം ചെയ്യലിനായി ഹാജരായി. സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നും, കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അനൂപ് ഡേവിഡ് പറഞ്ഞു. ബാങ്കില്‍നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എസി മൊയ്തീന്‍ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. 

തട്ടിപ്പ് ആസൂത്രണം ചെയ്തവരും വായ്പ്പാതുക കൈപ്പറ്റിയവരും ഇടനിലക്കാരും സിപിഎം ബന്ധമുള്ളവരും നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാള്‍ നടത്തിയ 150 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചെന്നാണ് മൊഴികള്‍. തട്ടിപ്പിലൂടെ പി സതീഷ് കുമാറിന്റെ കൈവശമെത്തിയ പണത്തിന്റെ വിഹിതം മുന്‍ എംപി ക്കും ലഭിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com