തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭയിലെ ഭരണ-പ്രതിപക്ഷ നേതാക്കളെ വണങ്ങിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് സ്പീക്കര്‍ ഷംസീര്‍ ചാണ്ടി ഉമ്മന് ഹസ്തദാനം നല്‍കി അഭിനന്ദിച്ചു.
ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എകെ ശശീന്ദ്രന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എംബി രാജേഷ്, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ക്ക് ചാണ്ടി ഉമ്മന് ഹസ്തദാനം നല്‍കി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് തുടങ്ങിയവരും ചാണ്ടി ഉമ്മനെ അനുമോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.
സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും നിയമസഭയിൽ എത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരനും എത്തി. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷം പി സി വിഷ്ണുനാഥ് എംഎല്‍എയ്‌ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ സഭയിലെത്തിയത്. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ