'എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു'; രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരന്‍ ; കുട്ടനാട്ടിലെ വിമതര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി

റിവിഷനിസ്റ്റുകളുടെ പാര്‍ട്ടിയിലാണ് വിമതര്‍ ചെന്നിരിക്കുന്നതെന്നും നാസർ പരിഹസിച്ചു
ജില്ലാ സെക്രട്ടറി ആർ നാസർ/ ഫെയ്സ്ബുക്ക്
ജില്ലാ സെക്രട്ടറി ആർ നാസർ/ ഫെയ്സ്ബുക്ക്

ആലപ്പുഴ: കുട്ടനാട്ടിലെ പാര്‍ട്ടി വിമതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. വിമത നേതാവായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരനെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആരോപിച്ചു. എല്‍സി സെക്രട്ടറിയായിയിരിക്കെ രാജേന്ദ്രകുമാര്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. 

ഇന്നലെ നടന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ സമരത്തിന്റെ ഭാ​ഗമായിട്ടുള്ള സമ്മേളനത്തിലാണ് വിമതര്‍ക്കെതിരെ നാസര്‍ പരസ്യവിമര്‍ശനമുയര്‍ത്തിയത്. രാജേന്ദ്രകുമാര്‍ എസി സെക്രട്ടറിയായിരിക്കെ, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനായി നാടകം നടത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു. ഈ പണപ്പിരിവില്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം ഉന്നയിച്ചത്. 

ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുകയും, കമ്മിറ്റിയില്‍ പങ്കെടുക്കാതെയും ലെവി കൊടുക്കാതെയും നില്‍ക്കുന്നയാളാണെന്നും നാസര്‍ ആരോപിച്ചു. അന്തസ്സുണ്ടെങ്കിൽ രാജേന്ദ്രകുമാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. കുട്ടനാട്ട് നൂറുകണക്കിന് പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു എന്ന വാദം കള്ളമാണ്. കൂട്ടരാജി എന്നു വാര്‍ത്ത കൊടുക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി വിട്ടു എന്നു പറയുന്ന ആളുകളൊന്നും സിപിഎമ്മില്‍ ഉണ്ടായിരുന്നവരല്ല. 

പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേരെ പുറത്താക്കുകയാണ് ചെയ്തത്. മറ്റുള്ളവരെല്ലാം നേരത്തെ തന്നെ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നവരാണ്. സിപിഎം നടപടിയെടുത്തവര്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു എന്ന് സിപിഐയുടെ പേരു പറയാതെ നാസര്‍ പരിഹസിച്ചു. റിവിഷനിസ്റ്റുകളുടെ പാര്‍ട്ടിയിലാണ് അവര്‍ ചെന്നിരിക്കുന്നത്. അവസരവാദികളെയാണ് സിപിഎം പുറത്താക്കിയതെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com