അഖില്‍ സജീവ് തട്ടിപ്പുകാരന്‍; രണ്ടുവര്‍ഷം മുന്‍പെ പുറത്താക്കിയെന്ന് സിഐടിയു

സിഐടിയു ഓഫീസ് സെക്രട്ടറി ആയിരിക്കെ വ്യാജസീല്‍ ചമച്ച് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു 
സിഐടിയു ജില്ലാ സെക്രട്ടറി പിബി ഹര്‍ഷകുമാര്‍
സിഐടിയു ജില്ലാ സെക്രട്ടറി പിബി ഹര്‍ഷകുമാര്‍

പത്തനംതിട്ട: അഖില്‍ സജീവ് ഓഫീസ് സെക്രട്ടറിയായിരുന്നെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് രണ്ടുവര്‍ഷം മുന്‍പ് സിഐടിയുവില്‍ നിന്ന് പുറത്താക്കിയതാണെന്നും ജില്ലാ സെക്രട്ടറി പിബി ഹര്‍ഷകുമാര്‍. ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഖില്‍ തട്ടിപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും ഒന്നേമൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ ഇടനിലക്കാരന്‍ അഖില്‍ സജീവാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സിഐടിയു നേതാവിന്റെ പ്രതികരണം

രണ്ടരവര്‍ഷം മുന്‍പ് സിഐടിയുവിന്റെ എല്ലാ ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതാണ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി തൊഴിലാളികളുടെ ലെവി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. അന്ന് തൊഴിലാളികളുടെ ബോണസ് വിഹിതം ഉള്‍പ്പടെ മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് അതില്‍ നിന്ന് ഏറെ തുക അയാളില്‍ നിന്ന് തിരിച്ചുപിടിച്ചു.

ടൂറിസം ഡിപ്പാര്‍്ട്ടുമെന്റിലും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ അടിസ്ഥാനമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിന്നീട് അയാള്‍ക്കെതിരെ പരാതി രേഖാമൂലം കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍  അന്വേഷിച്ചപ്പോള്‍ പണം വാങ്ങിയതായി കണ്ടെത്തി. ഇയാളുടെ സാമ്പത്തികതട്ടിപ്പിനെതിരെ പാര്‍ട്ടി ക്രിമിനല്‍ കേസ് കൊടുത്തിട്ടുണ്ട്. അഖില്‍ മാത്യുവിനെ കുറിച്ച് അത്തരമൊരു ആക്ഷേപം ഇതുവരെ കേട്ടിട്ടില്ല. അങ്ങനെ കേള്‍ക്കാന്‍ സാധ്യതയുള്ള ആളുമല്ലെന്നാണ് തങ്ങളുടെ വിശ്വാസം. ആരോപണം പരിശോധിക്കുമെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു. 

ഡോക്ടര്‍ നിയമനത്തിന് 5ലക്ഷം കൈക്കൂലി
 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്. 

ഇടനിലക്കാരന്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവാണെന്നും ഇയാള്‍ സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തും.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നുള്ളതുള്‍പ്പടെ അന്വേഷിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. 'ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പഴ്‌സനല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ അയാള്‍ വിശദീകരിക്കുകയുണ്ടായി.തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി. 

ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്‌സനല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ ചെയ്യാത്ത കാര്യമാണ് തനിക്കു മേല്‍ ആരോപിക്കപ്പെട്ടതെന്ന് പഴ്‌സനല്‍ സ്റ്റാഫംഗം പറയുന്നതിനാല്‍, അതും ഒരു പരാതിയായി നല്‍കണമെന്ന് പഴ്‌സനല്‍ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടിയുണ്ടാകും' വീണാ ജോര്‍ജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com