പതിനെട്ടടവും പയറ്റുകയാണ് വടകരയില്‍ ഇരുമുന്നണികളും. പോരാട്ട വീര്യത്തിന്റെ കടത്തനാടിന്റെ മണ്ണില്‍ ഇത്തവണ ജീവന്‍മരണ മത്സരമാണ്. കത്തുന്ന തെരഞ്ഞെടുപ്പ് ചൂടില്‍ വിജയം ആര്‍ക്കൊപ്പമാകുമെന്ന് പറയുക അസാധ്യം. സ്ത്രീ വോട്ടര്‍മാരും യുവാക്കളുമാകും ഇത്തവണത്തെ വിധി പ്രഖ്യാപനത്തില്‍ നിര്‍ണായകമാകുക. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വടകര പാര്‍ലമെന്റ് മണ്ഡലം.
പോരാട്ടവീര്യത്താല്‍ ചോരവീഴ്ത്തിയ മണ്ണാണ് വടകര. സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യം ജയിച്ചത് കെ ബി മേനോന്‍. പിഎസ്പിക്കാരനായിരുന്നു മേനോന്‍. 1962-ല്‍ ജയിച്ചത് എ വി രാഘവന്‍. 1967-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ അരങ്ങില്‍ ശ്രീധരനാണ് ജയിച്ചത്. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ നേതാവായ ശ്രീധരന്‍ പിന്നീട് രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായി. 1971 മുതല്‍ 6 തവണ കെപി ഉണ്ണിക്കൃഷ്ണന്‍ ജയിച്ചു. അതും വ്യത്യസ്ത മുന്നണികളില്‍നിന്ന്. 1977-ല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അരങ്ങില്‍ ശ്രീധരനെയാണ് ഉണ്ണിക്കൃഷ്ണന്‍ തോല്‍പ്പിച്ചത്.
ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ഉണ്ണിക്കൃഷ്ണന്‍ 1980-ല്‍ മത്സരിച്ചത് കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ്സിലെ മുല്ലപ്പള്ളി രാമചന്ദ്രനെ 41658 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇടതുപക്ഷം കൈവശം വച്ച മണ്ഡലം കോണ്‍ഗ്രസ്സിനു നേടിക്കൊടുത്തതും ഇതേ വടകര ചോമ്പാലക്കാരന്‍ മുല്ലപ്പള്ളിയാണ്.
1984 തൊട്ട് ഉണ്ണിക്കൃഷ്ണന്‍ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് ഇടതുമുന്നണിയിലായി. ഇന്ദിരയുടെ മരണമുണ്ടാക്കിയ സഹതാപ തരംഗത്തില്‍പോലും ഉണ്ണിക്കൃഷ്ണന്‍ വീണില്ല. കെഎം രാധാകൃഷ്ണനായിരുന്നു അന്ന് അദ്ദേഹത്തോട് പരാജയപ്പെട്ടത്. 1989-ല്‍ സുജനപാലാണ് അദ്ദേഹത്തെ നേരിട്ടത്.
1991-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെപി ഉണ്ണിക്കൃഷ്ണനെ ഏതു വിധേനയും തോല്‍പ്പിക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. അതൊരു അഭിമാനപ്രശ്‌നവുമായിരുന്നു. അതിനായി അവര്‍ ഒരു സഖ്യത്തിനു രഹസ്യധാരണയുണ്ടാക്കി. ബിജെപിയുടെ കൂടി പിന്തുണയുള്ള അഡ്വ. എം രത്നസിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കി. എതിരാളികള്‍ അതിനെ കോലീബി സഖ്യമെന്ന് വിളിച്ചു. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയായിരുന്നു കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം പിന്തുണച്ച സ്ഥാനാര്‍ത്ഥി. വോട്ടെണ്ണിയപ്പോള്‍ ഉണ്ണികൃഷ്ണന് തന്നെ വിജയം.
കോണ്‍ഗ്രസിലേക്ക് മടങ്ങിയ ഉണ്ണിക്കൃഷ്ണനെ 96ല്‍ സിപിഎം സ്ഥാനാര്‍ത്ഥി ഒ ഭരതന്‍ തോല്‍പ്പിച്ചു. പിന്നീട് എ കെ പ്രേമജമാണ് രണ്ടുതവണ വടകരയില്‍നിന്ന് ലോക്സഭയിലെത്തിയത്. 2004-ല്‍ സിപിഎമ്മിലെ സതീദേവി സീറ്റ് നിലനിര്‍ത്തി, തോറ്റത് എം ടി പദ്മ.
2009ല്‍ എല്‍ഡിഎഫിന് കൈമോശം വന്നതാണ് വടകര. കോണ്‍ഗ്രസ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. ടിപി ചന്ദ്രശേഖരന്റെ വധത്തിനു ശേഷം 2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിക്ക് രണ്ടാം വിജയം. തോറ്റത് യുവനേതാവ് എ എന്‍ ഷംസീര്‍. യുഡിഎഫ് 2019ല്‍ കെ മുരളീധരനെ രംഗത്തിറക്കിയതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഹാട്രിക് ജയം. മൂന്നുവട്ടം കോഴിക്കോട് എംപിയായിരുന്ന കെ മുരളീധരന്‍ 15 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് 2019ല്‍ വീണ്ടും ജില്ലയില്‍ മല്‍സരത്തിനെത്തിയത്. മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനായിരുന്നു വടകരയില്‍ എതിരാളി. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി വിജയിച്ചു. ബിജെപിക്ക് ലഭിച്ചത് 80,128 വോട്ട്. മുരളിയുടെ ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്ന ബിജെപി വോട്ടെന്നതും ശ്രദ്ധേയം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നര പതിറ്റാണ്ട് മുമ്പ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഇറങ്ങുമ്പോള്‍ കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വൈകാരികതയുള്ള വടകരയെ ഏതുവിധേനെയും തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. വടകരയില്‍ പരമാവധി വോട്ട് ഉയര്‍ത്തുകയാണ് ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ