മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ നിലമ്പൂർ വഴിക്കടവിൽ വെച്ചാണ് സംഭവം. ഊട്ടിയിൽ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു.
ഗുഡല്ലൂരിൽ നിന്നാണ് ഇയാൾ ബസിൽ കയറിയത്. കേരള അതിർത്തി എത്തിയപ്പോൾ ഉപദ്രവിക്കുന്ന തരത്തിൽ സീറ്റിനടിയിലൂടെ ആദ്യം കാൽ കൊണ്ട് ചവിട്ടുകയായിരുന്നു. പിന്നീട് കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിച്ചു. ഉപദ്രവം തുടർന്നതോടെ പെൺകുട്ടി സംഭവം ബസ് ജീവനക്കാരെ അറിയിച്ചു. പിന്നാലെ സഹയാത്രികരും പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ യാത്രക്കാരും പ്രതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസിൽ പരാതി നൽകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ ബസ് യാത്രക്കാരുമായി ബസ് നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ മുൻപും കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ട്രെയിനിൽ ടിടിആറിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലും വഞ്ചനാക്കുറ്റത്തിന് വേങ്ങര പൊലീസ് സ്റ്റേഷനിലും മദ്യപിച്ച് വാഹനം ഓടിച്ചതിന് വൈത്തിരി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ