സുല്‍ത്താന്‍ ബത്തേരി: വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അജീഷിന്റെ കുടുംബത്തിന് ജോലി നല്‍കുന്നത് ആലോചനയിലുണ്ടെന്നും വനം മന്ത്രി പറഞ്ഞു.
പ്രദേശത്ത് നടക്കുന്ന നാട്ടുകാരുടെയും പ്രതിഷേധത്തിന് ന്യായമുണ്ടെന്നും ഇതിന് ന്യായമായ പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആനയെ ഇന്ന് തന്നെ മയക്കുവെടവെച്ച് കീഴടക്കും. അതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കുങ്കിയാനകളെ മുത്തങ്ങയില്‍ നിന്ന് മാനന്തവാടിയില്‍ എത്തിക്കും.
നാട്ടുകാര്‍ വികാരിഭരിതരായിരിക്കുന്നതിനാല്‍ മാനന്തവാടിയിലേക്കില്ലെന്നും വനം മന്ത്രി പറഞ്ഞു. ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നും നിലവിൽ വയനാട്ടിലേക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം സംബന്ധിച്ച ചര്‍ച്ചയില്‍ പ്രാഥമിക ധാരണയാണ് ആയത്. 10 ലക്ഷം നഷ്ടപരിഹാരം തിങ്കളാഴ്ച നല്‍കാനും അധിക 40 ലക്ഷത്തിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കാനുമാണ് തീരുമാനമായത്.
അജീഷിന്റെ മക്കളുടെ പഠനത്തിന് സഹായം നല്‍കുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ഇടപെടല്‍ നടത്തുമെന്നും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.
മാനന്തവാടി എംഎല്‍എ ഒആര്‍കേളു, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍, വയനാട്, ജില്ലാ പോലീസ് മേധാവി, ഉത്തര മേഖല സിസിഎഫ്, സബ് കളക്ടര്‍, മാനന്തവാടി എന്നിവര്‍ പരേതന്റെ ബന്ധുക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാനന്തവാടി രൂപത പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ മൃതദേഹവുമായി സബ് കലക്ടര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ