പ്രധാനമന്ത്രിയുടെ സന്ദര്‍ശനം;   നാളെ തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
ചിത്രം: പിടിഐ
ചിത്രം: പിടിഐ


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നാളെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍ 20 മിനിറ്റ് മുന്‍പ് ഹെലിപ്പാഡില്‍ കവചമായി നിര്‍ത്തും. പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡില്‍ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും അദ്ദേഹം ദര്‍ശനത്തിനായി എത്തുക. 20മിനിറ്റ് ദര്‍ശനം. താമര കൊണ്ടു തുലാഭാരം നടത്താന്‍ സാധ്യത. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക്. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികള്‍ക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും.

നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളില്‍ താലി കെട്ടുന്ന വധൂവരന്‍മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറണം.

പ്രധാനമന്ത്രി ദര്‍ശനത്തിനായി എത്തുമ്പോള്‍ ഉദ്യോഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേര്‍ക്ക് അകത്ത് നില്‍ക്കാന്‍ അനുവാദം ഉള്ളു. ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ക്ക് കൊടി മരത്തിനു സമീപം നില്‍ക്കാം. സുരക്ഷാ നടപടികള്‍ക്കായി 3,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

നിരോധനം ഏര്‍പ്പെടുത്തി

പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com