തിരുവനന്തപുരം: നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാസേനയിലെ എസ് സന്ദീപ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി.
സുരക്ഷാസേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്‍. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരിക്കേല്‍പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആദ്യം അനങ്ങാതിരുന്ന പൊലീസ് പിന്നീട് കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസെടുത്തത്.
ഡിസംബർ 15ന് വൈകിട്ട് 4 മണിക്ക്, നവകേരള സദസ് വാഹനങ്ങൾ പോകുമ്പോൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ ഡി തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ഗണ്‍മാന്‍ അനിൽ കുമാർ അജയിനെയും തോമസിനെയും അസഭ്യം പറയുകയും ലാത്തികൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
പിന്നാലെയുള്ള അകമ്പടി വാഹനത്തിലെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപും പുറത്തിറങ്ങി പരാതിക്കാരെ ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. സംഭവം വാര്‍ത്തയായതോടെ, സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ