പത്തനംതിട്ട: ബൈക്ക് അപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍വീട്ടിലെ സുധീഷ് (17) ആണ് മരിച്ചത്. കടന്നുകളഞ്ഞ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ് (23)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ ഇന്നലെ രാത്രി 9:11 ഓടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹദ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്. എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സഹദും പിന്നിലിരുന്ന സുധീഷും റോഡിലേക്ക് തെറിച്ചു വീണിരുന്നു.
ബൈക്കിൽ നിന്നും തെറിച്ച് തലയിടിച്ചു വീണ സുധീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞ് നോക്കാതെ ബൈക്കെടുത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്ഥലത്തു നിന്നും മുങ്ങാന്‍ ശ്രമിച്ച സഹദിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. കടയിലേക്ക് എന്നു പറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്ന് വീട്ടുകാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ