ഫോട്ടോഗ്രഫിയുമായി ബന്ധമുള്ള പശ്ചാത്തലമല്ല, ജയചന്ദ്രന്റേത്. അച്ഛന്‍ ടി.ആര്‍. ഭാസ്‌കരന്‍ നായര്‍ ചിത്രകാരനായിരുന്നു. ചെന്നൈയില്‍ രാജമാണിക്യം നാടകകമ്പനിയിലെ രംഗപടമൊരുക്കുന്ന ജോലിയായിരുന്നു അദ്ദേഹം ആദ്യം ചെയ്തിരുന്നത്. എം.ജി.ആറും ശിവാജി ഗണേശനുമൊക്കെ നാടകനടന്മാരായിരുന്ന കാലത്താണത്. മടങ്ങിയെത്തി തിരുവനന്തപുരത്ത് ഒരു വാണിജ്യ കലാസ്ഥാപനം നടത്തി. ജയചന്ദ്രനും ചിത്രകലയില്‍ താല്പര്യമുണ്ടായി. അച്ഛന്റെ ശിക്ഷണമാണ് ജയചന്ദ്രന്റെ ശക്തി. അവിടെ വരുന്ന കലാകാരന്മാരുമായി അടുത്തിടപെടാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും ജയചന്ദ്രന് കഴിഞ്ഞു.
ജയചന്ദ്രന് മാര്‍ ഇവാനിയോസ് കോളേജില്‍ ബിരുദത്തിനു പഠിച്ചത് ഗണിതശാസ്ത്രം. ''പട്ടാളത്തില്‍ ചേര്‍ന്ന് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നായിരുന്നു അക്കാലത്ത് എന്റെ ആഗ്രഹം. എന്‍.സി.സിയില്‍ സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നതിനാല്‍ പട്ടാളത്തില്‍ സെലക്ഷന്‍ കിട്ടാന്‍ എളുപ്പമായിരുന്നു. പശ്ചിമബംഗാളിലും ഒഡീഷയിലുമൊക്കെ നടന്ന എന്‍.സി.സി ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍, 1979-ല്‍ അച്ഛന്‍ മരിച്ചു. അതോടെ ആ സ്ഥാപനം കുറച്ചുകാലം ഏറ്റെടുത്തു നടത്തി. അന്ന് അച്ഛന്റെ സുഹൃത്തായ കൊല്ലത്തെ കരുണാകരന്‍ നായര്‍ ഒരു ക്യാമറ സമ്മാനമായി തന്നു. അതില്‍ കല്യാണഫോട്ടോകളെടുത്തുതുടങ്ങി. അങ്ങനെയിരിക്കെ, തിരുവനന്തപുരത്ത് മലയാള മനോരമയിലേക്ക് ക്യാമാറാമാനെ എടുക്കുന്നുണ്ടെന്നറിഞ്ഞു. അപേക്ഷിച്ചു. ഡിഗ്രി യോഗ്യതവച്ച് വിക്ടര്‍ ജോര്‍ജിനെയാണ് അവര്‍ തെരഞ്ഞെടുത്തത്. പക്ഷേ, ആറ് മാസം കഴിഞ്ഞ് കെ.ആര്‍. ചുമ്മാര്‍ വന്നു കണ്ട്, മനോരമയില്‍ ചേരാമോ എന്നു ചോദിച്ചു. ആര്‍ട്സ് സെന്ററിന്റെ കാര്യം നോക്കാമെന്ന് സഹോദരന്‍ പറഞ്ഞപ്പോള്‍, അപ്പോള്‍ തന്നെ കാറില്‍ ചുമ്മാര്‍ സാറിനൊപ്പം പുറപ്പെട്ടു. കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലി തരാമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ഫോട്ടോഗ്രഫി അറിയില്ലായിരുന്നു. ആറ് മാസം കൊണ്ട് അത് പഠിച്ചെടുക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്കിപ്പോള്‍ ഒരു ജോലി വേണം. കരാര്‍ വ്യവസ്ഥയില്‍ ശരിയാവില്ല. ട്രെയിനി ആണെങ്കില്‍ ചേരാമെന്നു പറഞ്ഞു. അങ്ങനെ, ബി. ജയചന്ദ്രന്‍ 1982-ല്‍ മലയാള മനോരമയില്‍ ക്യാമറാമാന്‍ ട്രെയിനിയായി ചേര്‍ന്നു. ശമ്പളം മാസം 900 രൂപ. തുടക്കക്കാലത്ത് എഡിറ്റേഴ്സിന്റെ സഹായത്തോടെയാണ് ന്യൂസ് ഫോട്ടോഗ്രാഫി പഠിച്ചത്. കെ.ആര്‍. ചുമ്മാര്‍, ജോയ് ശാസ്താംപടിക്കല്‍, ഡി. വിജയമോഹന്‍, വി.കെ. സോമന്‍ തുടങ്ങിയവരൊക്കെ സഹായിച്ചു. അന്ന്, തിരുവനന്തപുരത്ത് രണ്ടോ മൂന്നോ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരേ ഉള്ളൂ. ആദ്യമൊക്കെ ക്യാമറയും തൂക്കി പോകാന്‍ മടിയായിരുന്നു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ എം.കെ. വര്‍ഗ്ഗീസിനൊപ്പം തിരുവനന്തപുരത്തും പി. നാരായണനൊപ്പം കോഴിക്കോട്ടും കുറേനാള്‍ പ്രവര്‍ത്തിക്കാനായത് ധന്യതയായി.
ദുരന്തഭൂമിയിലെ ചിത്രങ്ങളെടുത്തപ്പോള്‍ ആദ്യകാലങ്ങളില്‍ ചിലപ്പോള്‍ പതറിയിട്ടുണ്ട്. 1988 ജുലൈ 8-ന് പെരുമണ്‍ തീവണ്ടി അപകടസ്ഥലത്തെത്തിയപ്പോള്‍, ഒരു കുട്ടിയുടെ മൃതദേഹവും എടുത്തുകൊണ്ട് എം.എ. ബേബിയും സുഹൃത്തുക്കളും വരുന്നത് കണ്ടു. ആ ഫോട്ടോയെടുത്തപ്പോള്‍ കൈ വിറച്ചു. പക്ഷേ, രാത്രി പന്ത്രണ്ടുമണിയോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ക്കിടയിലൂടെയാണ് നടക്കേണ്ടിവന്നത്.
ഏഴു ദിവസമായിട്ടും ഭക്ഷണം കിട്ടാതെ മക്കളെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു അച്ഛനെ കണ്ടു. പുലര്‍ച്ചെ സൂര്യപ്രകാശം വന്നുകൊണ്ടിരിക്കുമ്പോഴാണ്, ആ ചിത്രമെടുത്തത്. കടലിലേക്ക് നോക്കി നിലവിളിക്കുന്ന ഒരു അമ്മയേയും മകനേയും കണ്ടു. മറ്റൊരു ബോട്ടില്‍ വന്ന ഭര്‍ത്താവിനേയും മകളേയും സൈന്യം വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയിരുന്നു. എല്ലാം നഷ്ടപ്പെട്ട ജനതയുടെ പലായനം. അവരുടെ വിശപ്പ്, ഉറ്റവരുടെ മരണങ്ങള്‍, ആകുലതകള്‍, എല്ലാം സ്വയം ഉള്‍ക്കൊണ്ടു. ആ അഭയാര്‍ത്ഥി ക്യാമ്പില്‍വച്ചാണ് മനുഷ്യത്വം എന്താണ് എന്ന് ഞാനറിഞ്ഞത്.
ദുരന്തഭൂമിയിലെ ചിത്രങ്ങളെടുത്തപ്പോള്‍ ആദ്യകാലങ്ങളില്‍ ചിലപ്പോള്‍ പതറിയിട്ടുണ്ട്. 1988 ജുലൈ 8-ന് പെരുമണ്‍ തീവണ്ടി അപകടസ്ഥലത്തെത്തിയപ്പോള്‍, ഒരു കുട്ടിയുടെ മൃതദേഹവും എടുത്തുകൊണ്ട് എം.എ. ബേബിയും സുഹൃത്തുക്കളും വരുന്നത് കണ്ടു. ആ ഫോട്ടോയെടുത്തപ്പോള്‍ കൈ വിറച്ചു. പക്ഷേ, രാത്രി പന്ത്രണ്ടുമണിയോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ക്കിടയിലൂടെയാണ് നടക്കേണ്ടിവന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
''അച്ഛന്‍ തിരികൊളുത്തിത്തന്ന സ്പാര്‍ക് കൊണ്ടാണ് ക്യാമറ കൈകാര്യം ചെയ്യാനിറങ്ങിയത്. വിശ്വാസവും മനക്കരുത്തുമാണ് ഓരോ യാത്രയുടേയും ആരംഭം.'' 1986-ലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ചിത്രങ്ങളെടുക്കാന്‍ രാമേശ്വരത്ത് പോയതാണ് കരിയറിലെ വലിയ വഴിത്തിരിവ്. ശ്രീലങ്കയില്‍നിന്ന് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ വന്നുകൊണ്ടിരുന്നു. അന്ന് എല്‍.ടി.ടി.ഇയെ നിരോധിച്ചിട്ടില്ല. അവരുടെ ക്യാമ്പുകളിലും പോയി.
തൊഴില്‍ പഠിപ്പിച്ച
പാഠങ്ങള്‍
അവിടെ മനസ്സിനെ മഥിക്കുന്ന ഒട്ടേറെ അനുഭവങ്ങളുണ്ടായി. ലങ്കയില്‍നിന്ന് ബോട്ടിലെത്തി, ഏഴു ദിവസമായിട്ടും ഭക്ഷണം കിട്ടാതെ മക്കളെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു അച്ഛനെ കണ്ടു. പുലര്‍ച്ചെ സൂര്യപ്രകാശം വന്നുകൊണ്ടിരിക്കുമ്പോഴാണ്, ആ ചിത്രമെടുത്തത്. കടലിലേക്ക് നോക്കി നിലവിളിക്കുന്ന ഒരു അമ്മയേയും മകനേയും കണ്ടു. മറ്റൊരു ബോട്ടില്‍ വന്ന ഭര്‍ത്താവിനേയും മകളേയും സൈന്യം വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയിരുന്നു. എല്ലാം നഷ്ടപ്പെട്ട ജനതയുടെ പലായനം. അവരുടെ വിശപ്പ്, ഉറ്റവരുടെ മരണങ്ങള്‍, ആകുലതകള്‍, എല്ലാം സ്വയം ഉള്‍ക്കൊണ്ടു. ആ അഭയാര്‍ത്ഥി ക്യാമ്പില്‍വച്ചാണ് മനുഷ്യത്വം എന്താണ് എന്ന് ഞാനറിഞ്ഞത്. വിവിധ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെ ജീവിതം ക്യാമറയിലാക്കുന്നതിനു പ്രേരണയായത് ഇതാണ്. വ്യത്യസ്ത ദേശങ്ങള്‍, സംസ്‌കാരം, ജനപദങ്ങള്‍, അവരുടെ ജീവിതദുഃഖങ്ങള്‍, വികാരങ്ങള്‍...
1997-ല്‍ ഡല്‍ഹിക്കു സ്ഥലംമാറ്റം കിട്ടിയപ്പോള്‍, ഈ ആശയവുമായി ഒ.എന്‍.വി കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് എന്നോട് വളരെ സ്നേഹമായിരുന്നു. അദ്ദേഹം ചോദിച്ചു: ''ഒരു കൊടുങ്കാറ്റു കണ്ടാല്‍ ചിത്രകാരന്‍ എന്തുചെയ്യും? അദ്ദേഹം തന്നെ ഉത്തരവും പറഞ്ഞു: ആടിയുലയുന്ന വൃക്ഷത്തെ അയാള്‍ ചിത്രീകരിക്കും.'' സര്‍ഗ്ഗാത്മക രചനകളില്‍നിന്ന് ഓരോ സമൂഹത്തിന്റേയും തുടിപ്പുകളറിയാന്‍ കഴിയും. നമ്മുടേത് ഒരു സങ്കരസംസ്‌കാരമാണ്. ആ മനുഷ്യരുടെ ജീവിതം പ്രതിഫലിക്കുന്ന രചനകള്‍ മാധ്യമമാക്കുക.
അന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദനായിരുന്നു. അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. അങ്ങനെ 22 മുഖ്യ ഭാഷകളിലേയും മൈഥിലി, ദോഗ്രി ഭാഷകളിലേയും 73 പ്രമുഖ എഴുത്തുകാരുടെ ജീവിതവും ദേശവും രചനാപരിസരങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന 'Words and images: An odyssey into the landscape and mindscape of Indian writers' എന്ന ബൃഹദ്പദ്ധതി ആരംഭിച്ചു. അക്കാദമി ലൈബ്രറിയില്‍നിന്നും മറ്റും മറ്റു ഭാഷകളിലെ എഴുത്തുകാരുടെ കൃതികള്‍ വായിച്ചു പഠിച്ചു. എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, എം. മുകുന്ദന്‍, സക്കറിയ എന്നിവരാണ് മലയാളത്തില്‍നിന്നുള്ളത്. മറ്റു ഭാഷകളില്‍നിന്ന് മൂന്നു പേര്‍ വീതം.
അവിസ്മരണീയമായ, സമ്പന്നമായ ഏറെ അനുഭവങ്ങള്‍ സമ്മാനിച്ചു, ഇന്ത്യയിലെമ്പാടും നടത്തിയ ഈ യാത്രകള്‍. എഴുത്തുകാരുടെ ജന്മസ്ഥലങ്ങളും രചനാപരിസരങ്ങളും മാത്രമല്ല, ജീവിച്ചിരിക്കുന്ന പല കഥാപാത്രങ്ങള്‍ കൂടി ജയചന്ദ്രന്റെ ക്യാമറക്കണ്ണുകള്‍ കണ്ടു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയായിരുന്ന അസമീസ് എഴുത്തുകാരി ഇന്ദിരാ ഗോസ്വാമിയെ പരിചയപ്പെടുത്തിത്തന്നത് കെ. സച്ചിദാനന്ദനായിരുന്നു. അവര്‍ ആസാമിലുള്ളപ്പോള്‍, തിരക്കിപ്പിടിച്ച് അവരുടെ വീട്ടിലെത്തി. ''ഗേറ്റില്‍ മുട്ടി, കാര്യം പറഞ്ഞു. വാതില്‍ തുറന്നില്ല. പകരം, ആരോ പട്ടിയെ അഴിച്ചുവിട്ടു! ഞാന്‍ അവിടെയെത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാകില്ല. ടെലഫോണ്‍ ബൂത്തില്‍നിന്ന് ഒരു സുഹൃത്ത് അവര്‍ക്ക് ഫോണ്‍ ചെയ്ത് കാര്യം വിശദീകരിച്ചു പറഞ്ഞപ്പോള്‍ അനുമതി കിട്ടി.''
അവര്‍ 150 കിലോ മീറ്റര്‍ അകലെയുള്ള, ബ്രഹ്മപുത്രയുടെ തീരത്തുള്ള തന്റെ ജന്മഗ്രാമത്തിലേക്കും കാമാഖ്യ ക്ഷേത്രത്തിലേക്കുമൊക്കെ കൂട്ടിക്കൊണ്ടുപോയി. അവരുടെ ജീവിതകഥ കേട്ടു. പുരാതന ഹൈന്ദവ കുടുംബം. പിറന്നയുടന്‍ തറവാട് ക്ഷേത്രത്തിലെ പൂജാരി പറഞ്ഞുവത്രേ, ഈ കുട്ടി ജീവിക്കുന്നത് അപകടമാണ്. ബ്രഹ്മപുത്രയിലൊഴുക്കണം. എന്‍ജിനീയറായ അച്ഛന്‍ ഇന്ദിരയെ മിസോറാമിലേക്ക് കൂട്ടിക്കൊണ്ടുപോയി. പല തവണ ഇന്ദിര ഗോസ്വാമിക്കൊപ്പം സഞ്ചരിച്ചു. 2002-ല്‍ അവര്‍ക്ക് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. ''ഞാന്‍ ആസാമില്‍നിന്ന് ഡല്‍ഹിക്ക് ട്രെയിനില്‍ മടങ്ങുമ്പോഴായിരുന്നു വഴിയില്‍വെച്ച് ആ വാര്‍ത്ത അറിഞ്ഞത്.''
2003-ല്‍ അവര്‍ മദ്ധ്യസ്ഥയായി 'ഉള്‍ഫ' തീവ്രവാദികളുമായി ചര്‍ച്ച നിശ്ചയിച്ചു. ''ഭൂട്ടാന്‍ അതിര്‍ത്തിക്കപ്പുറത്തെ രഹസ്യകേന്ദ്രത്തിലേക്കു പോകുമ്പോള്‍ ഫോട്ടോഗ്രാഫറായി എന്നെ കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത്രയ്ക്കും വിശ്വാസമായിരുന്നു, എന്നെ. ഞങ്ങള്‍ അതിര്‍ത്തിക്കടുത്തെത്തിയപ്പോഴേക്കും സുരക്ഷാപ്രശ്നം കാരണം മുന്നോട്ടുപോകരുതെന്ന് സൈന്യം വിലക്കി. അന്ന് ഉണ്ടായ സ്ഫോടനത്തില്‍ 15 സൈനികര്‍ മരിച്ചുവെന്ന് അടുത്ത ദിവസം അറിഞ്ഞു. അവര്‍ പിന്മാറി.''
നിരന്തരമായി ശ്രമിച്ചാണ് പല എഴുത്തുകാരുടേയും സ്നേഹവും വിശ്വാസവും ആര്‍ജ്ജിച്ചത്. മഹേശ്വതാദേവിയും ആദ്യം ഒഴിഞ്ഞുമാറി. പല പ്രാവശ്യം ശ്രമിച്ച്, അവരുമായി സൗഹാര്‍ദ്ദത്തിലായി. അവര്‍ക്കൊപ്പം നക്സല്‍ബാരി ഗ്രാമത്തില്‍ പോയി. അവരുടെ നോവലിലെ കഥാപാത്രമായ ഒരു അമ്മയെ കണ്ടെത്തി, ഫോട്ടോയെടുത്തു. ''ഇഷ്ടമില്ലാത്തതിനാല്‍, മുന്‍പ് ഒരിക്കല്‍പോലും സന്ദര്‍ശിക്കാത്ത വിക്ടോറിയ ജൂബിലി ഹാളിന്റെ മുന്നില്‍ അവര്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു.''
എം.ടി. വാസുദേവന്‍ നായര്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ ഇന്ത്യാഗേറ്റില്‍ കൂട്ടിക്കൊണ്ടുപോയി ചിത്രങ്ങളെടുത്തു. അദ്ദേഹത്തിന്റെ പിറന്നാളിന് മൂകാംബികയില്‍ ഒപ്പം പോയി. 'വാരണാസി' എഴുതാന്‍, ഉള്ളില്‍ കനലിട്ട അനുഭവത്തെക്കുറിച്ച് അവിടെ വച്ച് അദ്ദേഹം സംസാരിച്ചു. വാരണാസിയിലെ ഗംഗാനദിക്കരെയുള്ള ഏഴു കടവുകളിലും ഒരിക്കലും അണയാത്ത ചിതകള്‍. അദ്ദേഹം താമസിച്ച മണികര്‍ണ്ണികാഘട്ടിനടുത്ത് ബിര്‍ളാമന്ദിരത്തില്‍ നിറയെ വൃദ്ധര്‍. മരിക്കാന്‍ വേണ്ടി വരുന്നവര്‍. ഉപേക്ഷിക്കപ്പെട്ടവര്‍. മൂന്നാം നിലയില്‍നിന്ന് വൃദ്ധദമ്പതിമാര്‍ താഴേക്കു നോക്കുന്നത് ശ്രദ്ധിച്ചു. മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ചണ്ഡാളന്മാര്‍. ആ മരണക്കാഴ്ചയ്ക്കടുത്ത്, ആകാശത്തേക്ക് പട്ടം പറത്തിക്കളിക്കുന്ന അവരുടെ കുട്ടികള്‍. ''ക്യാമറയുമായി വാരണാസിയിലെത്തി. എം.ടി ഒപ്പമുണ്ടായിരുന്നില്ല. ബിര്‍ളാ മന്ദിറില്‍നിന്നു താഴേക്കു നോക്കുമ്പോള്‍, അതേ രംഗം. കത്തിക്കൊണ്ടിരിക്കുന്ന ചിതകള്‍ക്കരികെ കുട്ടികള്‍ പട്ടം പറത്തുന്നു.
ഇ.എം.എസിനെ
പിന്തുടര്‍ന്ന്
2002 ഏപ്രിലില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഡല്‍ഹിയിലും തിരുവനന്തപുരത്തും കേന്ദ്ര സാഹിത്യ അക്കാദമി നടത്തി. അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ ഉപരാഷ്ട്രപതി കൃഷന്‍ കാന്തായിരുന്നു. ഇത് പുസ്തകമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇ.എം.എസ്സിനെ 16 വര്‍ഷം ക്യാമറയുമായി പിന്തുടര്‍ന്ന്, ബി. ജയചന്ദ്രന്‍ എടുത്തത് അദ്ദേഹത്തിന്റെ 15000-ഓളം ചിത്രങ്ങള്‍! ഒരു വ്യക്തിയെ എങ്ങനെ പഠിക്കാം എന്നതായിരുന്നു ഇ.എം.എസ്സിനെ സംബന്ധിച്ച എന്റെ പ്രധാന വിഷയം. ''എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം നാട്ടില്‍ ഒരു ബാങ്ക് ഉദ്ഘാടനത്തിനു വന്നിരുന്നു. വലിയ പൊക്കമില്ലാത്തയാള്‍. ആ മനുഷ്യന്‍ ആരെന്ന് ചിന്തിച്ചു. ആദ്യം പോയപ്പോഴൊക്കെ പുറത്താക്കുമായിരുന്നു. എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന പത്രത്തിന്റെ ആള്‍ എന്നതാകാം കാരണം. ക്രമേണ അദ്ദേഹത്തിന് എന്റെ ഉദ്ദേശ്യം മനസ്സിലായി. അതിന് നാല് വര്‍ഷത്തോളം വേണ്ടിവന്നു. പിന്നെ അദ്ദേഹം എന്റെ സാന്നിദ്ധ്യം ശ്രദ്ധിച്ചതേയില്ല. പലപ്പോഴും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു.''
ആദ്യം കാണുമ്പോള്‍ മൂന്ന് ജോഡി ഡ്രസാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതും പാര്‍ട്ടി വാങ്ങിച്ചുകൊടുത്തവ. തന്റെ പുസ്തകങ്ങളില്‍നിന്നുള്ള റോയല്‍റ്റിപോലും അദ്ദേഹം പാര്‍ട്ടിക്കു നല്‍കുകയായിരുന്നു. '20 വര്‍ഷത്തിനുശേഷം അദ്ദേഹം ഏലംകുളം മന സന്ദര്‍ശിച്ചത് എനിക്കുവേണ്ടിയായിരുന്നു. പിന്നെ, സെക്രട്ടേറിയറ്റിനുള്ളില്‍, കോവളത്ത്... പേരക്കുട്ടികളുമായി കളിക്കുന്ന, എഴുത്തുമുറിയില്‍ ഏകനായിരിക്കുന്ന, ജാഗ്രതയോടെ പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്ന ഇ.എം.എസ്... അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ ഡല്‍ഹിയിലായിരുന്നു. എ.ബി. വാജ്പേയി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ്, ഒ. രാജഗോപാലിനൊപ്പം ഫ്‌ലൈറ്റിലെത്തി, ശാന്തികവാടത്തിലെ അന്ത്യരംഗവും ക്യാമറയിലാക്കി. ഇങ്ങനെയൊരു മനുഷ്യന്‍ ഇനിയുണ്ടാകില്ല. മക്കള്‍ക്കു കിട്ടാത്ത സ്നേഹം പോലും അദ്ദേഹം എനിക്കു തന്നിട്ടുണ്ട്.''
ഇത് പാര്‍ട്ടിക്കകത്തും പത്രത്തിലും ചിലര്‍ക്കൊന്നും ഇഷ്ടമായില്ല. '1996-ല്‍ ഞാന്‍ മാത്തുക്കുട്ടിച്ചായന് വ്യക്തിപരമായൊരു കത്തയച്ചു. അടുത്ത ദിവസം തന്നെ മറുപടി വന്നു, മുന്നോട്ട് പോകാനാണ് ചീഫ് എഡിറ്റര്‍ പറഞ്ഞത്.'' ഇ.എം.എസ്; വ്യക്തിയും കാലവും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയെടുത്ത ആ ചിത്രങ്ങളുടെ പ്രദര്‍ശനം 1997 ആദ്യം നടന്നപ്പോള്‍ ഇ.എം.എസ് കുടുംബസമേതം എത്തി. അന്ന് എ.കെ. ആന്റണി, ഇ.കെ. നായനാര്‍, പി.കെ. വാസുദേവന്‍ നായര്‍ തുടങ്ങിയവരും എത്തി.
മലയാള മനോരമ ഈ ഫോട്ടോകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. EMS: Portrait of a long march എന്ന ആ പുസ്തകം 1999 നവംബര്‍ 15-ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് പ്രകാശിപ്പിച്ചത്. ''അദ്ദേഹത്തോട് രാഷ്ട്രീയം സംസാരിച്ചിട്ടേയില്ല. അദ്ദേഹത്തിന്റെ ലളിതജീവിതം ഇത്ര കൃത്യതയോടെ ചിത്രീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് വലിയ ബഹുമതിയാണെന്നു കരുതുന്നു.'' തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇ.എം.എസ് അക്കാദമിയില്‍ ജയചന്ദ്രന്റെ ശേഖരത്തിലുള്ള അദ്ദേഹത്തിന്റെ 119 ഫോട്ടോകളുണ്ട്. വലിയ കാന്‍വാസിലാണ് അവ.
ഡല്‍ഹി ജീവിതകാലത്ത് ധാരാളം യാത്രകള്‍ നടത്തി. 1997-ല്‍ ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് ഒരു സര്‍ദാര്‍ജിയുടെ ലോറിയില്‍ സഞ്ചരിച്ചതാണ് ഹിമാലയന്‍ യാത്രകള്‍ക്കു പ്രേരണയായത്. ടിബറ്റ്, നേപ്പാള്‍, ആദി കൈലാസ്, ഹരിദ്വാര്‍, ഋഷികേശ്, ചഥുര്‍ധാം യാത്രകളിലൂടെ ക്യാമറ ഒപ്പിയെടുത്ത അപൂര്‍വ്വ കാഴ്ചകള്‍. അവയെക്കുറിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും കോര്‍ത്തിണക്കി മനോരമയ്ക്കുവേണ്ടി ഡോക്യുമെന്ററികളും ബി. ജയചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'കൈലാസ് - മാനസരോവര്‍ യാത്ര' (2006), 'Drisyashringam-Kashi to Kailash', 'The Himalayas' (2015) എന്നീ ഡോക്യുമെന്ററികള്‍ ആയിരക്കണക്കിനു വേദികളിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.
2004-ല്‍ കാഠ്മണ്ഡു വഴി കൈലാസയാത്ര നടത്താമെന്ന് നടന്‍ മോഹന്‍ലാല്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ''അതിന്റെ ഫോട്ടോകളെടുക്കാന്‍ എന്നെയും റിപ്പോര്‍ട്ടുകള്‍ എഴുതാന്‍ ഉണ്ണി കെ. വാര്യരേയും ചുമതലപ്പെടുത്തി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം മോഹന്‍ലാലിനു പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഞങ്ങള്‍ നിരാശരായിരിക്കുമ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു സാര്‍ കാര്യം തിരക്കി. 'ഒരു കാര്യം തീരുമാനിച്ചാല്‍ അത് ചെയ്യണം' എന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. അങ്ങനെ, ഞങ്ങള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു.''
വിവേകാനന്ദ ട്രാവല്‍സിന്റെ യാത്രാസംഘത്തോടൊപ്പം ചേരാനായി കാഠ്മണ്ഡുവിലെത്തി. ''ഞാന്‍ അവിടെയുള്ള റം റൂഡില്‍സ് ഹോട്ടലില്‍ പോയി. എവറസ്റ്റ് കീഴടക്കുന്നവര്‍ ഈ ഹോട്ടലിന്റെ ചുവരില്‍ തങ്ങളുടെ പാദമുദ്ര പതിപ്പിക്കും. പിന്നെ, എപ്പോള്‍ വന്നാലും അവര്‍ക്ക് അവിടെനിന്ന് ഇഷ്ടം പോലെ റം കഴിക്കാം. അവിടെയെത്തിയപ്പോള്‍, മുണ്ടുടുത്ത ഒരാള്‍ നിന്ന് മദ്യം കഴിക്കുന്നത് കണ്ടു. അത് മാടമ്പ് കുഞ്ഞുക്കുട്ടനായിരുന്നു. ഞാന്‍ പേരു വിളിച്ചപ്പോള്‍, അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഞങ്ങള്‍ വലിയ കൂട്ടായി. പിന്നെ കൈലാസയാത്ര അദ്ദേഹത്തോടൊപ്പമായി. അദ്ദേഹം എന്റെ ആത്മഗുരുവായിത്തീര്‍ന്നു.''
ഏറ്റവും നല്ല ഡോക്യുമെന്ററി സംവിധായകനുള്ള 2011-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയചന്ദ്രന്റെ 'A saga of benevolence' എന്ന ചിത്രത്തിനായിരുന്നു. തിരുവിതാംകൂറിന്റെ ദൃശ്യചരിത്രമാണത്. 2004-ല്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു ജയചന്ദ്രനെ ഈ ദൗത്യം ഏല്പിച്ചത്. മുന്‍ രാജകുടുംബത്തിന്റെ കൈവശമുള്ള പതിനായിരത്തോളം ഫോട്ടോകള്‍, നെഗറ്റീവുകള്‍, പെയിന്റിങ്ങുകള്‍, രേഖകള്‍ തുടങ്ങിയവ അദ്ദേഹം നല്‍കി. അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു അദ്ദേഹം. ഉപേക്ഷിക്കപ്പെട്ടു കിടന്ന കിഴക്കേക്കോട്ടയിലെ മാര്‍ത്താണ്ഡം കൊട്ടാരത്തിലെ മുറികള്‍ വൃത്തിയാക്കി ഇതിനായി നല്‍കി. ''അദ്ദേഹം ചീഫ് എഡിറ്റര്‍ മാത്തുക്കുട്ടിച്ചായനുമായി സംസാരിച്ച് എന്നെ അതിനു നിയോഗിക്കുന്നതിനുള്ള അനുമതിയും വാങ്ങി.''
ജയചന്ദ്രനോടൊപ്പം ഒരു സംഘവുമുണ്ടായിരുന്നു. 1850-ല്‍ അരുണാചലം പിള്ളയായിരുന്നു 'ഫോട്ടോയെടുക്കല്‍ യന്ത്രം' തിരുവിതാംകൂറില്‍ കൊണ്ടുവന്നത്. 1865-ല്‍ ആയില്യം തിരുനാളിന്റെ പുടവകൊടുക്കലായിരുന്നു ശേഖരത്തിലുള്ള ഏറ്റവും പഴയ ചിത്രം. 1892-ല്‍ അശ്വതിതിരുനാള്‍ എടുത്ത സ്വാമി വിവേകാനന്ദന്റെ ഫോട്ടോയും അക്കൂട്ടത്തിലുണ്ടായിരുന്നു. പെട്ടി ക്യാമറ ഉപയോഗിച്ചെടുത്ത ഫോട്ടോകളുടെ ഗ്ലാസ്സിലുള്ള നെഗറ്റീവുകളായിരുന്നു ഉണ്ടായിരുന്നത്. പലതിനും കേടുപറ്റിയിരുന്നു. ഇത്തരം ചരിത്ര പ്രാധാന്യമുള്ള ഫോട്ടോകളും പെയിന്റിങ്ങുകളും വീണ്ടെടുത്ത് മെച്ചപ്പെടുത്തി വലിയ ക്യാന്‍വാസില്‍ പ്രിന്റെടുത്ത് ഓയില്‍ പെയിന്റിങ്ങിലൂടെ പൂര്‍ത്തിയാക്കുകയായിരുന്നു. അങ്ങനെ അവ ഫോട്ടോ പെയിന്റിങ്ങുകളായി. ഇവ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ചിത്രാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലക്ഷദീപത്തിന്റെ ജയചന്ദ്രനെടുത്ത ഫോട്ടോകളും ഉള്‍പ്പെടെ 220 ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ സമാഹരിച്ച് 2012-ല്‍ മലയാള മനോരമ'Visual history of Travancore' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാടമ്പ് കുഞ്ഞുക്കുട്ടനാണ് ഇതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്.
2017-ല്‍ ബി. ജയചന്ദ്രന്‍ ഫോട്ടോ എഡിറ്ററായി മലയാള മനോരമയില്‍നിന്ന് വിരമിച്ചു. സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ തിരുവിതാംകൂറിന്റേയും കേരളത്തിന്റേയും ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ 1947 വരെയുള്ള രാഷ്ട്രീയ, സാമൂഹിക ചരിത്രം ദൃശ്യവല്‍ക്കരിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം ഇപ്പോള്‍. 2017-ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സമര്‍പ്പിച്ച പ്രൊജക്റ്റ് അംഗീകരിക്കപ്പെട്ടു. ''എ.കെ. ആന്റണി ഇതിനു വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ചരിത്രകാരന്മാരായ എം.ജി.എസ്. നാരായണന്‍, എം.കെ. രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരുടെ പിന്തുണയും സഹായവുമുണ്ട്.''
ആറര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറായിക്കഴിഞ്ഞു. മലയാളത്തില്‍ അഞ്ചു വോള്യങ്ങളുള്ള പുസ്തകവും തയ്യാറായിട്ടുണ്ട്. പിന്നോട്ട് നോക്കുമ്പോള്‍, വേദനയേറിയ അനുഭവങ്ങള്‍ ഉണ്ടെങ്കിലും നിറഞ്ഞ സംതൃപ്തിയുണ്ട്. ഒട്ടേറെ തവണ ആക്രമിക്കപ്പെട്ടു. ക്യാമറ തല്ലിത്തകര്‍ക്കപ്പെട്ടു. മര്‍ദ്ദനവുമേറ്റിട്ടുണ്ട്. സാഹസികമായി എടുത്ത ചില ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാതെപോയ അനുഭവങ്ങളുമുണ്ട്. 1982-ല്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ ചാലയും കിഴക്കേക്കോട്ടയും കത്തിയമരുന്നതിന്റെ ചിത്രങ്ങള്‍ എടുത്തത് പത്രത്തില്‍ വന്നില്ല. അന്ന് വര്‍ഗ്ഗീയവൈരം വളര്‍ത്തുന്ന ഫോട്ടോകള്‍ മാധ്യമങ്ങള്‍ നല്‍കാത്ത കാലമായിരുന്നു. ''ആ കാലഘട്ടം കഴിഞ്ഞു.''
1985-ലെ യൂണിസെഫ് അവാര്‍ഡ്, ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോയ്ക്കുള്ള 1999-ലെ കോമണ്‍വെല്‍ത്ത് ഫൗണ്ടേഷന്‍ പുരസ്‌കാരം, മൂന്ന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ എണ്ണമറ്റ ബഹുമതികള്‍ ബി. ജയചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. ഒരു യാത്രയില്‍ കണ്ടുമുട്ടിയ തിരുവനന്തപുരംകാരനായ മലയാളി സന്ന്യാസിയെക്കുറിച്ച് ജയചന്ദ്രന്‍ ഒരു നോവല്‍ എഴുതി- ഒരു യോഗിയുടെ കഥ. യാത്രകളോടും കാഴ്ചകളോടുമുള്ള ആര്‍ത്തി ഇപ്പോഴും അടങ്ങിയിട്ടില്ല. ഏതു യാത്രയ്‌ക്കൊരുങ്ങാനും എനിക്ക് മിനിറ്റുകള്‍ മതി. ക്യാമറ എപ്പോഴും തയ്യാറായിരിക്കും. സമ്പന്നമായ തന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആത്മകഥയുടെ രചനയിലാണ് ഇപ്പോള്‍ ജയചന്ദ്രന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ