രണ്ടുമൂന്നു മിനിറ്റിനുള്ളില്‍ ഞങ്ങളിരുന്ന പാറ കാണാനില്ല. മുകളില്‍നിന്ന് മല ഇടിഞ്ഞുവന്നു. മണ്ണോടുകൂടിയ ഒരു കുന്ന്. അവര്‍ക്ക് ഒരു ദിവ്യദൃഷ്ടി എന്നോ ജ്ഞാനദൃഷ്ടിയെന്നോ ഒക്കെ പറയേണ്ടിവരും. ഞങ്ങള്‍ ഗോമുഖില്‍ പോയി. അതിനിടെ, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായി, അവിടെ അപ്രതീക്ഷിതമായി പത്തെണ്‍പതു വയസ്സുള്ള ഒരു അമ്മ വന്നു. ഈ ആള്‍ വീണുകിടക്കുന്നത് കണ്ടിട്ട് ആ പ്രായമുള്ള അമ്മ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന് ഞങ്ങള്‍ ആ ആളുടെ കൂടെത്തന്നെയുള്ളവരാണോ എന്നു ചോദിച്ചിട്ട് സുഹൃത്ത് വീണുകിടക്കുന്ന വിവരം പറഞ്ഞു. അതൊക്കെ അതിനുശേഷം സംഭവിച്ച കാര്യങ്ങളാണ്. തിരികെ ഞങ്ങള്‍ ഇറങ്ങിവരുമ്പോള്‍ ഒരു ധാബയുടെ അടുത്തുവച്ച് ഈ സ്ത്രീയെ കണ്ടു. ഈ മലമടക്കില്‍ ഇങ്ങനെയൊരു സ്ത്രീ എങ്ങനെ വന്നുപെട്ടു എന്ന് നമുക്കു തോന്നുന്നവിധമുള്ള അസാമാന്യ സൗന്ദര്യത്തിലാണ് അപ്പോഴും ഞാന്‍ നോക്കിയത്. കൂട്ടത്തിലുള്ള പല ആളുകളും അവരെ വന്ദിക്കുന്നു, ദിവ്യദൃഷ്ടികൊണ്ട് രക്ഷിച്ചതിനു നന്ദി പറയുന്നു. ഞാന്‍ അവരുടെ അടുത്തുചെന്ന് എന്താ സംഭവിച്ചതെന്നു ചോദിച്ചു. അപ്പോഴാണ് പറയുന്നത്: ''എടാ, വിഡ്ഢീ, നീ നോക്കിയത് എന്നെയാണ്; പക്ഷേ, ഞാന്‍ നോക്കിയത് ഹിമാലയത്തിലേക്കാണ്.'' ജീവിതത്തില്‍, ഓര്‍മ്മയുള്ള കാലം വരെ മറക്കാനാകാത്ത ഒരു മറുപടി. സംഭവമെന്താണെന്നു വെച്ചാല്‍, അതിന്റെ മുകളില്‍ക്കൂടി കോലാടുകളുടെ ഒരു വലിയ കൂട്ടം പോകുന്നുണ്ടായിരുന്നു. മണ്ണും കോലാടും പാറക്കൂട്ടങ്ങളും നമുക്കു തിരിച്ചറിയാന്‍ കഴിയില്ല. തീ പാറുന്ന കുളമ്പാണ് അവയുടേത്. ഹിമാലയത്തില്‍ ഇത് ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഒന്നിച്ചാണ് കടന്നുപോകുന്നത്. ഇതില്‍ ഒന്നിന്റെ കാലു തെറ്റിയാല്‍ അടുത്തതും വീഴും. അത്രയ്ക്ക് ഒട്ടിയൊട്ടിയാണ് യാത്ര ചെയ്യുന്നത്. ഈ കുളമ്പ് ഒരു ചെറിയ കല്ലില്‍ കയറിപ്പിടിച്ചാല്‍ മതി ആ കല്ല് ഇളകും. ഒരു ചെറിയ കല്ല് ഇളകിയാല്‍ അടുത്തത് ഇളകും, മണ്ണിളകും. മല ഇടിഞ്ഞു താഴേയ്ക്കു വരും. അവരതു കണ്ടു. അതാണ് എഴുന്നേറ്റ് ഓടാന്‍ പറഞ്ഞത്. ഇതില്‍ ആദ്യത്തെ ഭാഗം എല്ലാ ആത്മീയ എഴുത്തുകാരും എഴുതും; അവരുടെ ജ്ഞാനദൃഷ്ടികൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു എന്ന് എഴുതും. അവിടെയൊക്കെയാണ് നമ്മള്‍ സത്യം തിരഞ്ഞ് തുറന്നെഴുതുന്നതിന്റെ പ്രസക്തി എന്നു ഞാന്‍ വിശ്വസിക്കുന്നു.