കവി എസ്. രമേശന് സമർപ്പിച്ച ഈ പരിഭാഷാ പുസ്തകമാണോ 2023-ലെ ഏറ്റവും നല്ല പുസ്തകം എന്നറിയില്ല. പക്ഷേ, കൊല്ലം ഉടനീളം ഇത് എന്റെ കയ്യെത്താവും ദൂരത്ത് ഇരുന്ന് എന്നെ ആനന്ദിപ്പിച്ചു.
ഭാഗം ഒന്ന് മിക്കവാറും വളരെ പഴയകാല കവിതകളാണ്. വെൽഷ് എൻഗ്ലീനുകൾ എന്നിവയിലെ ടി. ആർഫോൻസ് വില്യംസ് മാത്രമാണ് ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരേ ഒരു കവി എന്നു പറയാം. കുറുന്തൊകൈ, പുറനാന്നൂറ്, റെഡ് ഇന്ത്യൻ പാട്ടുകൾ, പഴങ്കാല ചീനകവിതകൾ, ബർമീസ് പന്ത്രണ്ടാം നൂറ്റാണ്ട്, ബുഷ്‌മെൻ നാടോടിഗാനം തുടങ്ങിയ വിഭാഗകല്പന കവിതയുടെ പ്രാചീന മുളകളുടെ സ്വാദ് തരുന്നു. വൃത്തത്തിലുള്ളവ മിക്കവാറും അതേ വൃത്തത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
രണ്ടാം ഭാഗം കുറേക്കൂടി പരിചിതരായ കവികൾ - വില്യം ബ്ലേക്ക്, വില്യം വേർഡ്‌സ് വർത്ത്, കീറ്റ്‌സ്, എമിലി ഡിക്കിൻസൺ, ചതുർമുഖനായി പ്രിയ പോർച്ചുഗീസ് കവി പെസ്സോവ, റോബർട്ട് ഫ്രോസ്റ്റ്, യേറ്റ്‌സ്, യെസനിൻ, മരീനാ സ്വെറ്റായ് വ, അന്ന അഹ്മത്തോവ അങ്ങനെ. ഇതിലെ ശരത്കാലത്തിനോട് എന്ന കീറ്റ്‌സ് കവിത മാധുര്യവും അഴകും തികഞ്ഞ പരിഭാഷയാണ്. മൂന്നാം വിഭാഗത്തിൽ ചെസ് ലോവ് മിലോസ്, വയലറ്റ പാർറ, ഷുവാ കബ്രാൾ ജിമേലോ നെറ്റോ, മരിൻ സൊരൻസ്‌ക്യൂ, തോമസ് ട്രാൻസ് ട്രോമർ മുതൽ ലൂയിസ് ഗ്ലിക്കിലൂടെ കടന്ന് നവ യുവാക്കളായ കവികൾ വരെയുണ്ട്. അതിന്റെ പിന്നാമ്പുറങ്ങളും ഭാഷയും അത്രകണ്ട് വ്യത്യസ്തമാണ്. കുളത്തിലെ നക്ഷത്രവും മാനത്തെ നക്ഷത്രവും നമുക്ക് കൊളുത്താനോ കെടുത്താനോ ആവില്ല. എന്നാൽ ഈ കവിതാനക്ഷത്രങ്ങളിൽ ചിലത് ഏകാന്ത രാത്രിയിൽ നമ്മുടെ ഏകാന്തതയുടെ ജനലുകളിൽ മിനുങ്ങിക്കത്തും തീർച്ച.
ഈ ലേഖനം കൂടി വായിക്കാം
ഭയത്തിന്റെ മാർജിനുകളില്ല, വിടവുകളും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ