ഒരു പൊന്തക്കാടുണ്ട്
ദിവസവും
ഒരു മൊന്ത വെള്ളവും കൊണ്ട്
അവള്‍ പോകുന്നിടം.
അതിരാവിലെ
അല്ലെങ്കില്‍ സന്ധ്യക്ക്
എപ്പോഴും
ഇരുളിന്റെ മറവില്‍.
കണ്ണില്‍ കാതില്‍ ചുണ്ടില്‍
ചെറുപാമ്പുകളുടെ സീല്‍ക്കാരം.
അരണക്കണ്ണിണതന്നായം, ദൂരെ
വണ്ടികളുടെ പാച്ചില്‍
കുഞ്ഞുമക്കളുടെ പേച്ച്
കറുപ്പികളുടെ*കുര
തണ്ണിക്കുടങ്ങളുടെ തുളുമ്പല്‍
വെട്ടാറിന്റെ** മൗനം.
ഇരുള്‍ത്തരികളുതിരുമ്പോള്‍
അവളുടെ ദേഹത്ത് മുളയ്ക്കും
ആയിരം കണ്ണുകള്‍.
അവ മറയ്ക്കും ഉടല്‍ച്ചന്തം.
ഏഴു ദിവസങ്ങളില്‍ മാത്രം
അവള്‍ക്ക് ഏറ്റിവന്ന
തണ്ണീര്‍ തികയില്ല.
പൊടിമണ്ണ് ചുവക്കും.
കണ്ണ് തുളുമ്പും,
ചുറ്റുമുള്ള ചേമ്പും.
പച്ചിലച്ചാര്‍ത്തിനുള്ളിലവള്‍
ഈ പ്രപഞ്ചത്തിന്നരസി.
പരുത്ത കൈവിരലുകളിലൂടെയുതിരും
ഉദയസൂര്യന്‍.
പാറും മുടിയില്‍ കൊഴിയും നിലാക്കതിര്‍.
മാറിടങ്ങളില്‍ കവിയും മഴച്ചൂട്.
വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍
വെയിലിന്‍ തണുപ്പ്.
അവളുടെ ഉടല്‍ ഒരു അരളിച്ചെടി.
അതില്‍ മേഘങ്ങളില്‍ ചെന്ന്
രാ പാര്‍ക്കുന്ന സ്വപ്നശാഖികള്‍.
ഒരു പൊന്തക്കാടുണ്ട്,
ഈ ഭൂമിയില്‍
അവളുടേതായി
ഒരേ ഒരിടം.
* കറുപ്പി - പരിയേറും പെരുമാള്‍ എന്ന തമിഴ് സിനിമയിലെ കറുപ്പിയെന്ന പട്ടിയെ ഓര്‍ക്കുന്നു.
** വെട്ടാര്‍ - കാവേരി നദിയുടെ കൈവഴി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ