മുടിപ്പിന്നല്‍
കുടുക്കിട്ട എതിര്‍പ്പുകളുടെ
കുത്തനെയുള്ള ഇറക്കം.
കണ്ണട
ശരീരത്തില്‍ ജനലുകളുണ്ടായത് മുതല്‍
ലോകത്തിന്റെ വിശാലത
മുഴുവനും
എനിക്ക് മുറികളായി.
പാദശരം
കാല്‍ച്ചുവട്ടില്‍ വട്ടംകൂടിനിന്ന്
തലയാട്ടുന്നവര്‍.
തുന്നല്‍
മുഴച്ച് നില്‍ക്കുമെങ്കിലും
വിട്ടുപോവരുതാത്തതിന്റെ
തുറന്നെഴുത്ത്.
പുരികം
കൂട്ടം തെറ്റിപ്പോയ
ഒരു വരിക്കാട്
മൂക്ക്
ഉയര്‍ന്നുയര്‍ന്ന്
ഒരു കുന്നായി മാറിയവള്‍
പല്ല്
അപകര്‍ഷതയുടെ
ഇടവേളകളില്‍ മാത്രം
ഞാന്‍ പുറത്തുകാട്ടുന്ന
മഞ്ഞ ഫലകങ്ങള്‍.
രക്തസാക്ഷി
അമ്മയുടെ
കണ്ണെരിഞ്ഞപ്പോള്‍
ഉള്ളില്‍ പിടഞ്ഞു
പൊട്ടിത്തെറിച്ച കടുകുമണി.
പ്രസവം
മത്സ്യങ്ങളുടെ കരച്ചില്‍ കേട്ട്
ഉറക്കമുണര്‍ന്ന കാട്
ചൂണ്ടക്കൊളുത്തുകളില്‍
വയറുതുന്നി
പതിയെ എഴുന്നേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ