'വീടന്തരം'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ഒറ്റയാകലിന്‍ വേവുകള്‍വാക്കിനെപ്പെറും നോവുകള്‍
'വീടന്തരം'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ചുടുകട്ടയും ചാന്തുകൂട്ടും
നാലു ചുവരുകള്‍ കൂരയും
അടുക്കള കിടപ്പറ കുളിയറ
മുന്‍വശത്ത് ഭിത്തിമേല്‍
ചിതല്‍പ്പാതിചിത്രങ്ങളില്‍
എട്ടുകാലങ്ങള്‍ നെയ്തതില്‍
പറന്നുവീണൊടുങ്ങുന്ന
നിശാസ്വപ്ന ശവശിഷ്ടം
ചുമ്മിനീങ്ങും നിരനിര
പിന്നാമ്പുറത്തുണ്ടച്ഛനെ
കൈവെടിഞ്ഞൊരൂന്നുവടി
അമ്മമണക്കും ചാക്കുകട്ടില്‍
പൂതലിച്ച കളിത്തൊട്ടില്‍
കുറ്റിയറ്റൊരു പമ്പരം
പാഴുവൃത്താന്തങ്ങള്‍
പഴയ പത്രങ്ങള്‍ക്കിടെ
വള്ളിയറ്റ മുടന്തുകള്‍
അറിയാക്കറമണങ്ങള്‍
ഉടുത്തുപേക്ഷിച്ച തുണ്ടുകള്‍
എലികള്‍ കട്ടുസൂക്ഷിച്ച
പാതിവെന്ത കരിന്തിരി.
 
ഒറ്റയാകലിന്‍ വേവുകള്‍
വാക്കിനെപ്പെറും നോവുകള്‍
ഏറ്റുവാങ്ങിയ മേശയ്ക്ക്
പഴയ ചാരുകസേരയ്ക്ക്
കാലുടഞ്ഞുള്ള കാലത്ത്
കാണുമോയിടമിത്തിരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com