വഴിമദ്ധ്യത്തിൽ ആരോ ഊരിയിട്ട
മുഷിഞ്ഞ നിഴലുകൾക്ക്
അന്ത്യശ്വാസത്തിന്റെ നിസ്സഹായത.
മരങ്ങൾക്കിടയിൽ അനാഥമായൊരു
എതിരൊലിയുടെ ചീർത്ത ശൂന്യത.
വിഷച്ചൂരിൽ കരിഞ്ഞ
വൃക്ഷത്തലപ്പുകൾക്കു കീഴെ
ക്രാവിയ നിശ്ശബ്ദത.
വഴിയിൽ നരഭോജികളുടെ
കാണാസാന്നിധ്യം.
ചോരയുടെ മുഷിഞ്ഞ മണം.
അന്തരീക്ഷത്തിന്
നനഞ്ഞ നിഗൂഢ പീതനിറം.
മസ്തിഷ്‌ക കോശങ്ങളിൽ
ചിന്തകൾക്ക് ചരടുകെട്ടുന്ന
ചിപ്പുകളും തിരുകി
നടന്നുവരുന്നൂ കുറെ ചെറുപ്പക്കാർ.
കഠാരകളും വടിവാളുകളുമായി.
ഉരുണ്ട കൂറ്റൻ കല്ലുകൾക്കടിയിൽ
ചോരയൊലിപ്പുകളായി നീളുന്നു
കുറെ പൈതങ്ങൾ.
ഇവിടെയാരും മിണ്ടാത്തതെന്ത്?
ഒരു കാഴ്ചയും കണ്ടു ഞെട്ടാത്തതെന്ത്?
പൊലീസ് വണ്ടിയിലേക്കും തടവറകളിലേക്കും
വലിച്ചെറിയപ്പെടുന്ന
ഈ ചെറുപ്പക്കാർ ആരാണ്?
‘കുറ്റപത്രമെങ്കിലും വായിച്ചു കേൾപ്പിക്കൂ’ എന്ന്
ആരും വിളിച്ചുപറയാത്തതെന്താണ്?
തീർച്ചയായും ഇവിടെ
ഒറ്റക്കണ്ണൻ വേതാളങ്ങളുടെ സാന്നിധ്യമുണ്ട്.
അവരോടാരും ഒന്നും ചോദിക്കുകയില്ല.
ചോദ്യമില്ലെങ്കിലും അവർ ഉത്തരങ്ങൾ പറയും.
ചോദ്യമറിയാത്ത ഉത്തരങ്ങളുടെ
മുള്ളുകളും മൂട്ടകളും പൊതിഞ്ഞപ്പോൾ
ഊരിയെറിയപ്പെട്ടതാണ്
ഈ നേർത്ത ശ്വാസമുള്ള നിഴലുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ