ജ്യേഷ്ഠന് കല്യാണം കഴിക്കുമ്പോള്‍ ചന്ദ്രകുമാര്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുകയായിരുന്നു. ''സോപ്പുപെട്ടി പോലത്തെ ഒരു 110 ക്യാമറ തന്നിട്ട് ചേട്ടന്‍ പറഞ്ഞു: നീ കല്യാണത്തിന്റെ പടമെടുക്ക്. ആദ്യമെടുത്തത് അമ്മയുടെ ഫോട്ടോ. കല്യാണത്തിനു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ക്കൊപ്പം ഞാനും പടമെടുത്തു. അത് നന്നായി എന്ന അഭിപ്രായം കേട്ടപ്പോഴുണ്ടായ സന്തോഷം വളരെ വലുതായിരുന്നു.''
ജ്യേഷ്ഠന്‍ രാജന്‍ നാട്ടില്‍ തിരിച്ചെത്തി, തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മഹാരാജാസ് സ്റ്റുഡിയോ തുടങ്ങി. ചന്ദ്രകുമാറിലെ ഫോട്ടോഗ്രാഫര്‍ക്ക് അത് വലിയ പ്രചോദനമായി. പാരലല്‍ കോളേജില്‍നിന്ന് നേരെ സ്റ്റുഡിയോയിലെത്തും. ലൈറ്റ് ബോയിയായും ഡാര്‍ക്ക് റൂം അസിസ്റ്റന്റായും ഒപ്പം കൂടി. അനുജന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നതിനാല്‍, ഒരു ദിവസം ഇലക്ട്രാ 35 ക്യാമറ നല്‍കി, ഒരു കല്യാണത്തിന്റെ ഫോട്ടോയെടുക്കാന്‍ പറഞ്ഞുവിട്ടു. പ്രൊഫഷണല്‍ ഫോട്ടോഗ്രഫി രംഗത്തെത്തിയത് അങ്ങനെയായിരുന്നു. കല്യാണഫോട്ടോ മാത്രമല്ല, ചില പ്രധാന പരിപാടികളുടെ ചിത്രങ്ങളും എടുക്കാന്‍ രാജന്‍ ചന്ദ്രകുമാറിനോട് ആവശ്യപ്പെടുമായിരുന്നു. അത് പില്‍ക്കാലത്ത് മികച്ച ചിത്രങ്ങളെടുക്കാന്‍ ചന്ദ്രകുമാറിനെ പ്രാപ്തനാക്കി.
ചിത്തിര തിരുനാളിന്റെ ഫോട്ടോഗ്രാഫറായിരുന്നു ജ്യേഷ്ഠന്‍. മുന്‍ രാജകുടുംബവുമായി അങ്ങനെ പരിചയത്തിലായി. ''ജ്യേഷ്ഠനും ഞാനും അവരുമായി ബന്ധപ്പെട്ട ധാരാളം ഫോട്ടോകളെടുത്തിട്ടുണ്ട്.'' ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫോട്ടോഗ്രാഫറായിരുന്നതിനാല്‍ അദ്ദേഹവുമായി ജ്യേഷ്ഠന് വളരെ അടുപ്പമുണ്ടായി. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ചില ചിത്രങ്ങള്‍ റീകോപ്പി ചെയ്യാന്‍ രാജനെയാണ് ഏല്പിച്ചത്. അവയുടെ ഒരു പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തിയത് വന്‍ വിജയമായി. പിന്നീട് ഇതൊരു വലിയ പ്രൊജക്ടായി ബി. ജയചന്ദ്രനെ മാര്‍ത്താണ്ഡവര്‍മ്മ ഏല്പിച്ചു.
പാരലല്‍ കോളേജില്‍ പഠിച്ച് എം.കോം പാസായത് വഴിത്തിരിവായി. ''ഇനിയെന്തിന് ഫോട്ടോഗ്രാഫറായി നടക്കണം? അങ്ങനെ ക്യാമറ അടച്ചുവച്ച്, സ്വന്തമായി ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി. നല്ല വരുമാനവും കിട്ടിത്തുടങ്ങി.'' അപ്പോഴാണ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഫോട്ടോഗ്രാഫിക്ക് അസിസ്റ്റന്റായി താല്‍ക്കാലിക ജോലിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് വരുന്നത്. 1600 രൂപ മാത്രം ശമ്പളം. നന്നായി വസ്ത്രധാരണം ചെയ്ത് എത്തിയ ചന്ദ്രകുമാറിനോട് ജോലിയെക്കുറിച്ച് ചീഫ് ഫോട്ടോഗ്രാഫര്‍ വിശദീകരിച്ചു; ഡാര്‍ക്ക് റൂമിലെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കേണ്ടിവരും. ഫോട്ടോ വാഷ് ചെയ്യണം.
അതിനെല്ലാം സമ്മതമാണെന്നറിയിച്ചു. സര്‍ക്കാര്‍ ഫോട്ടോഗ്രാഫറാകുകയായിരുന്നു സ്വപ്നം. അങ്ങനെ പി.ആര്‍.ഡിയില്‍ ചേര്‍ന്നു. ''ഒന്നു രണ്ടാഴ്ചയേ എനിക്ക് സഹായിയുടെ ജോലി ചെയ്യേണ്ടിവന്നുള്ളൂ. പിന്നെ, പരിപാടികളുടെ ഫോട്ടോകളെടുക്കാനയച്ചു. ഉപരാഷ്ട്രപതി വള്ളംകളി ഉദ്ഘാടനം ചെയ്യുന്നതിന്റെ വരെ ഫോട്ടോകളെടുത്തു. പരിപാടികള്‍ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ബോര്‍ഡ് വച്ച വണ്ടി രാവിലെ വീടിനു മുന്നില്‍ വരും. അത് അഭിമാനമായി.''
ആറു മാസം കഴിഞ്ഞ്, മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചപ്പോള്‍ അപേക്ഷിച്ചു. അങ്ങനെ, 1994-ല്‍ കൊച്ചി യൂണിറ്റില്‍ ഫോട്ടോഗ്രാഫര്‍ ട്രെയിനിയായി ചേര്‍ന്നു. പക്ഷേ, ആറ് മാസം കൊണ്ട് ജോലി മടുത്തു. വലിയ നിരാശ ഉണ്ടായി. ''കല്യാണഫോട്ടോകള്‍ എടുക്കുന്നത് പോലെയല്ല വാര്‍ത്താഫോട്ടോഗ്രാഫി എന്ന് തിരിച്ചറിഞ്ഞു. 24 മണിക്കൂറും കടുത്ത ജോലിസമ്മര്‍ദ്ദം.'' അങ്ങനെ, ഒരു ദിവസം ജോലി ഉപേക്ഷിച്ച്, നാട്ടിലേക്കു മടങ്ങാനായി ട്രെയിനില്‍ കയറി. ഓരോന്ന് ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു. നാടുവിട്ട് തീര്‍ത്ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞ്, അമ്മയ്ക്ക് ഒരു കത്തെഴുതി; മറ്റൊന്ന് മാനേജിങ്ങ് എഡിറ്റര്‍ക്കും. ഒരു റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവ പോസ്റ്റ് ചെയ്ത്, യാത്ര തുടര്‍ന്നു. അമ്മയ്ക്ക് അയച്ച കത്ത് പോസ്റ്റുമാന്‍ വീട്ടിലിട്ടപ്പോള്‍ സോഫയുടെ കീഴില്‍ വീണു കിടന്നതുകൊണ്ട് ആരും കണ്ടില്ല. ചന്ദ്രകുമാറിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതോടെ പത്രങ്ങളിലും ചാനലുകളിലും മറ്റും വാര്‍ത്ത വന്നു. പൊലീസ് അജ്ഞാത മൃതദേഹങ്ങള്‍ പോലും അന്വേഷണവിധേയമാക്കി.
എന്തായാലും യാത്ര മതിയാക്കി തിരിച്ചെത്തി മാതൃഭൂമിയില്‍ തുടര്‍ന്ന അദ്ദേഹം 2006-ലാണ് സ്വയം വിരമിച്ചത്.
ആനച്ചിത്രങ്ങളുടെ ഒരു വന്‍ ശേഖരമുണ്ട് ബി. ചന്ദ്രകുമാറിന്. കൊച്ചിയിലായിരുന്നപ്പോള്‍ കോടനാട്ടെ ആനവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതാണ് അദ്ദേഹത്തിന്റെ ക്യാമറക്കണ്ണ് ആനകളിലേക്ക് തിരിയാന്‍ ഇടയാക്കിയത്. അവിടെ എത്തിയപ്പോള്‍ ഒരു കുട്ടിയാനയുടെ കാലിലെ ചങ്ങല അഴിച്ചുവിടുന്നത് കണ്ടു. അതിന്റെ സന്തോഷത്തില്‍ കുട്ടിയാന പുല്‍ത്തകിടിയില്‍ ഉരുണ്ടുമറിഞ്ഞ് കളിക്കുന്നതിന്റെ കുറെ ചിത്രങ്ങളെടുത്തു. അടുത്തദിവസം 'പാര്‍വതിയുടെ കുറുമ്പുകള്‍' എന്ന പേരില്‍ അവ ഒന്നാം പേജില്‍ എട്ടുകോളത്തില്‍ വന്നു. അതു കണ്ട് കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ധാരാളം വായനക്കാര്‍ വിളിച്ചു. സീനിയര്‍ ഫോട്ടോഗ്രാഫറായി തൃശൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെ ധാരാളം ആനച്ചിത്രങ്ങള്‍ എടുത്തു. ''തൃശൂരില്‍ ആനത്താരകളാണെവിടെയും എന്നു പറയാം. അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടെ ഒരു ആനയെയെങ്കിലും കാണാം.'' ചന്ദ്രകുമാര്‍ നാട്ടാനകളുടെ മാത്രമല്ല, കാട്ടാനകളുടേയും ആക്ഷന്‍ ചിത്രങ്ങളെടുത്തു. അതിനായി കാട്ടില്‍ താമസിച്ചു. വന്യജീവി ക്യാമ്പുകളില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ പോയപ്പോള്‍, ആനച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. അവര്‍ തന്നെ മുന്‍കൈയെടുത്ത് ലളിതകലാ അക്കാദമിയില്‍ ആദ്യ പ്രദര്‍ശനം നടത്തി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനിന്ന പ്രദര്‍ശനം നടത്തിയപ്പോള്‍ അതു കാണാന്‍ ജനങ്ങള്‍ ക്യൂ നിന്നു. ന്യൂഡല്‍ഹിയിലും ഫോട്ടോ പ്രദര്‍ശനം നടത്തി.
ടെക്നോളജി ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് പത്രത്തില്‍ ഫോട്ടോ വരുത്തുക എന്ന പ്രക്രിയ യുദ്ധസമാനമായിരുന്നതായി ചന്ദ്രകുമാര്‍ ഓര്‍ക്കുന്നു. ഓരോ യൂണിറ്റിലേക്കും പ്രധാന സംഭവങ്ങളുടെ ഫോട്ടോ പ്രിന്റുകള്‍ എടുത്ത്, പ്ലേറ്റുകള്‍ തയ്യാറാക്കി വാഹനങ്ങളില്‍ കൊടുത്തയയ്ക്കുകയായിരുന്നു. കളര്‍ പടങ്ങള്‍ക്ക് നാല് പ്ലേറ്റുകളാണ് എടുത്തിരുന്നത്.
തിരുവനന്തപുരത്ത് മാതൃഭൂമി യൂണിറ്റ് ഓഫ്സെറ്റ് അച്ചടി തുടങ്ങിയപ്പോള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളും മികച്ച ഗുണനിലവാരത്തില്‍ വന്നുതുടങ്ങി. പിന്നെ, കളര്‍ ചിത്രങ്ങളും. രാജന്‍ പൊതുവാളിന്റെ ചിത്രങ്ങള്‍ ഏറെ മികച്ചുനിന്നു. ഇത് കേരള കൗമുദി, മലയാള മനോരമ തുടങ്ങിയ പത്രങ്ങള്‍ക്കിടയില്‍ മാതൃഭൂമിക്ക് സവിശേഷ സ്ഥാനം നല്‍കി. ''കളര്‍ ഫോട്ടോ പ്രിന്റിംഗ് മാതൃഭൂമിയെ ഏറെ മുന്നിലെത്തിച്ചു. ആ ബലത്തിലാണ് പത്രം അവിടെ വളരെയധികം വളര്‍ന്നത്.''
കെ. ഗോപാലകൃഷ്ണന്‍ എഡിറ്ററായിരുന്ന കാലത്ത് ഫോട്ടോകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നല്ല പ്രാധാന്യം കൊടുത്തു. തൃശൂര്‍ പൂരത്തിന്റേതടക്കം മുഴുവന്‍ പേജ് ചിത്രങ്ങള്‍ അക്കാലത്ത് വന്നിരുന്നു. ''ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത്രയധികം പ്രാധാന്യം മറ്റാരും നല്‍കിയിട്ടില്ല,'' ആ കാലത്തിന്റെ ധന്യത ചന്ദ്രകുമാര്‍ ഓര്‍ത്തെടുത്തു.
ഫോട്ടോ എക്സിബിഷനുകള്‍ നടത്തുന്നത് ഇപ്പോള്‍ കുറവാണെങ്കിലും, പ്രത്യേക വിഷയത്തെ ആസ്പദമാക്കിയുള്ള പ്രദര്‍ശനങ്ങള്‍ക്കു വലിയ സാദ്ധ്യതകളുണ്ടെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ കുട്ടിക്കാലം മുതല്‍ യുവതിയായിരിക്കുമ്പോഴുള്ള അവളുടെ ആത്മഹത്യവരെയുള്ള ജീവിതം, കാലുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന 18 ഫോട്ടോകളിലൂടെ ആവിഷ്‌കരിച്ച രാജേഷ് നാട്ടികയുടെ 'കഥ പറയുന്ന കാല്‍പ്പാടുകള്‍' വളരെ ശ്രദ്ധേയമാണ്. ''പ്രതീകാത്മകമായ അവതരണത്തിലൂടെ ഓരോ ചിത്രത്തേയും കവിതയാക്കാന്‍ കഴിയും.''
ധാരാളം ബഹുമതികള്‍ ചന്ദ്രകുമാറിനു ലഭിച്ചിട്ടുണ്ട്. 1997-ലും 2000-ലും തിരുവനന്തപുരം പ്രസ് ക്ലബ്ബ് അവാര്‍ഡ്, 1999-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, 1998-ല്‍ അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ അവാര്‍ഡ്, ഫോട്ടോ വൈഡ് അവാര്‍ഡ്, 1999-ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ്, 2004-ല്‍ ഫാം ജേണലിസം അവാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ